Friday 14 October 2011

വിശ്വസിച്ചാലും, ഇല്ലെങ്കിലും


         


                                                                                                                           ഋഷികേശ്,

                                                                                                                                12/07/2011

പ്രിയ സുഹൃത്തേ,

താങ്കള്‍ക്കും കുടുംബത്തിനും സുഖം എന്നു വിശ്വസിക്കുന്നു. താങ്കള്‍ക്കു ഞാന്‍ ഈ കത്തെഴുതുന്നത് ഋഷികേശില്‍ നിന്നാണ് , ഈ മാസം 21 നു ഞാന്‍ ഗുരുജിയില്‍ നിന്നും ദീക്ഷ സ്വീകരിക്കുകയാണ്. അവസാനം നമ്മള്‍ കണ്ടപ്പോള്‍ താങ്കള്‍ എന്നോടു ചോദിച്ചിരുന്നല്ലോ എന്തുകൊണ്ട്
ഞാന്‍ ഈ വഴി തെരെഞ്ഞെടുത്തു എന്ന്? പിന്നീടൊരിക്കല്‍ പറയാം എന്ന് ഞാന്‍ വാക്കു തന്നിരുന്നു.ദീക്ഷ സ്വീകരിക്കുന്നതിനു മുന്‍പ് ആ വാക്ക് പാലിക്കേണ്ടതുണ്ട്

താങ്കളെ പോലെ തന്നെ ദുബായില്‍ ജീവിതം ആരംഭിച്ച ഒരാളാണ് ഞാന്‍ എന്ന് താങ്കള്‍ക്കു അറിയാമല്ലോ. ഇനീ എന്‍റെ ജീവിത കഥ ഞാന്‍ ഇവിടെ കുറിക്കുന്നു. ഇതു വായിച്ചു ഇത് സത്യമോ?,സംഭവിച്ചതോ? എന്നു ചോദിക്കരുത്.അത് പറയാന്‍ എനിക്കാവില്ല. താങ്കള്‍ക്കിത് വിശ്വസിക്കാം !! വിശ്വസിക്കാതിരിക്കാം !!! വേറെ ഒന്നും ഈ കുറിപ്പിനെ കുറിച്ചു എനിക്കു പറയാനില്ല..

ഹിമാലയം” ഈ ലോകത്തെ ഏററവും നിഗൂഡമായ പ്രദേശം, അവിടെ ജീവിക്കുന്നവരും, ജീവിച്ചിരുന്നവരും ഏറെ കുറെ നിഗൂഢ വ്യക്തികളും ആണ്.
ബിരുദ പഠനത്തിനു ശേഷം സന്യാസി ആകാന്‍ വീടു വിട്ടിറങ്ങി ഋഷികേശിലെ ബാബ കാലേ കമ്പിളിവാലേയുടെ ആശ്രമത്തില്‍ എത്ത്യപ്പോള്‍ മുതല്‍ ഞാന്‍ അനുഭവിച്ചു പോരുന്ന ആ നിഗൂഡതയുടെഅനുഭൂതി വാക്കുകള്‍ കൊണ്ട് വരച്ചു കാട്ടാന്‍ പറ്റില്ല തന്നെ.

"ഈ ജന്മത്തില്‍‍ നിനക്കു സന്യാസ യോഗം ഉണ്ടെങ്കിലും നീ വരാനുള്ള സമയം ഇതല്ല," എന്നു പറഞ്ഞു,ജ്യോതിഷത്തിന്‍റെ ബാല പാഠങ്ങള്‍ പറഞ്ഞു തന്ന ആ ആശ്രമത്തിലെ “ബാബ” എന്നു എല്ലാവരുംവിളിക്കുന്ന വെളുത്ത മുടിയും താടിയും ഉള്ള ഋഷിവരൃന്‍ പിന്നീടുളള യാത്രകളിലെന്നോ എന്‍റെഗുരുനാഥന്‍ ആയി മാറി . പിന്നീടുളള ജീവിത യാത്രയില്‍ എല്ലാം മാര്‍ഗഗദര്‍ശി അദ്ദേഹം ആയിരുന്നു.

ഇനി കാര്യത്തിലേക്കു കടക്കാം.

ദുബായില്‍ എത്തിയ കാലം. ആദ്യമായി കിട്ടിയ ജോലി സെയില്‍സില്‍ തന്നെ.വലിയ ഗ്രൂപ്പ് ,കുറെ ഏറെ സ്റ്റാഫ്,നോര്‍ത്ത് ഇന്ത്യന്‍ സ്റ്റാഫ്ഫും അറബികളും കൂടുതലുള്ള കമ്പനി.പക്ഷേ...
ജോലി സുഖകരം ആയിരുന്നില്ല ,എക്സ്പീരിയന്‍സ് ഉള്ള ഒരു കൂട്ടം എക്സിക്യൂട്ടീവ്സ്നൊപ്പം പിടിച്ച് നില്ക്കാന്‍‍ ഈ പാവം പാലക്കാടുകാരന്‍ വല്ലാതെ പണിപ്പെട്ടു. കൂട്ടത്തില്‍ ശക്തമായ പാരകളും, ഗൊസായി മാനേജര്‍ ചീത്ത വിളിക്കാത്ത ദിവസങ്ങള്‍ ഇല്ല എന്ന അവസ്ഥ .സഹായിക്കാന്‍‍ ആരുംഇല്ല ,ഡ്രൈവിങ് ലൈസന്‍സില്ലാത്തതിനാല്‍ കമ്പനികാര്‍ ഉപയോഗിക്കാന്‍ ആവില്ല..ഡ്രൈവിങ് ടെസ്റ്റ് തുടര്‍ച്ച ആയി പൊട്ടി കൊണ്ടിരിക്കുന്നു. എപ്പോഴും മീറ്റിങ്സ്നു പോകാന്‍ കമ്പനി ഡ്രൈവറെ കിട്ടില്ല ,പിന്നെ ബസ്,ടാക്സി ഇവ ആശ്രയം .വല്ലാതെ മനസ്സ് മടുത്ത സമയം.

സെയില്‍സ് കോര്‍ഡിനേറ്റര്‍ ഒരു ഒരു നോര്‍ത്ത്‌ ഇന്ത്യന്‍‍ ലേഡി,അവര്‍ക്ക് എന്നെ കാണുന്നതെ ചതുര്‍ത്ഥി , ഏതെങ്കിലും സെയില്‍സ് കോള്‍ വന്നാല്‍ തന്നെ അവര്‍ വേറെ ആളുടെ നമ്പര്‍ കൊടുക്കും.
ഒരു ദിവസം അവര്‍ ജോലി മാറുന്നു എന്നു കേട്ടു . അത്രയും സമാധാനം ,പിന്നെ ഒരാഴ്ച്ച കഴിഞ്ഞു
പുതിയ സെയില്‍സ് കോര്‍ഡിനേറ്റര്‍ ചാര്‍ജ് എടുത്തു.സുന്ദരിയായ ഒരു കുട്ടി ,നോര്‍ത്ത് ഇന്ത്യന്‍ ‍ തന്നെ,' സ്വപ്നമിശ്ര' എന്നാണ് അവളുടെ പേര്. മാനേജര്‍ എല്ലാവരെയും പരിചയപ്പെടുത്തി .ഏതു മിശ്ര ആയാലുംകൊള്ളാം നമുക്ക് ഒരു ഗുണവും ഉണ്ടാകില്ല എന്നു മനസ്സില്‍ കരുതി,ഏതായാലുംകാണാന്‍ കൊള്ളാം,സ്വപ്ന ചാര്‍ജ് എടുത്ത രണ്ടാം ദിവസം ,പതിവുപോലെ എനിക്ക് ഡ്രൈവിങ് ടെസ്റ്റ്.പഞ്ച്ചെയ്തു കഴിഞ്ഞു മാനേജരോടു വിവരം പറഞ്ഞു.
ഗോസായിയുടെ മുഖത്തോരു പുച്ഛ ചിരി “ ഈ പ്രവിശ്യമെങ്കിലും പാസ്സാകുമോ? എന്നൊരു ചോദ്യം .മറുപടിഒന്നും പറയാതെ പുറത്തിറങ്ങിയപ്പോള്‍ പുറകില്‍ നിന്നോരു കിളി നാദം. സ്വപ്ന ആണ്

.” നല്ലൊരു കാര്യത്തിന് പോകുമ്പോള്‍ പിന്‍ വിളി വിളിക്കാതെ പെണ്ണെ” എന്നു മനസ്സില്‍‍ പറഞ്ഞു പക്ഷെപുറമെ ചിരിച്ചു.”ഇന്നു ഡ്രൈവിങ് ടെസ്റ്റാ അല്ലേ? “ചോദ്യം. (സംഭാഷണങള്‍ ഒക്കെഹിന്ദിയില്‍ ആണേ...)”വന്നു കയറി രണ്ടു ദിനം പോലും ആയില്ല , അപ്പോളേക്കും ഇവള്‍ ഇതുംഅറിഞ്ഞോ?” എന്നു ഓര്‍ത്തു,പക്ഷെ ചിരി വിടാതെ പറഞ്ഞു “ അതേ”. “ഈ പ്രവിശ്യം തീര്‍ച്ച ആയുംകിട്ടും.ബെസ്റ്റ് ഓഫ് ലക്ക്” “പിന്നെ നിന്‍റെ അപ്പന്‍ അല്ലേ ടെസ്റ്റ്നു വരുന്ന പോലീസ്കാരന്‍” !!!എന്നു മനസ്സില്‍ഓര്‍ത്തു എന്നിട്ട് ചിരിച്ചു കൊണ്ട് “താങ്ക്സ്” പറഞ്ഞു.ഒന്നുമില്ലേലും ആദ്യമായിട്ടു ഒരു നല്ല വാക്ക്കേട്ടതല്ലേ.”’സ്വീറ്റ്സ് വാങ്ങി വരണം കേട്ടോ “ അടുത്ത ഡയലോഗ്” ഇവള്‍ ഊതുകയാണോ? സ്വീറ്റ്സ്അല്ല നിനക്കു ഞാന്‍‍ എലി വിഷം വാങ്ങി വരാം എന്നു വീണ്ടും മനസ്സില്‍ പറഞ്ഞു.

ടെസ്റ്റിനു പതിവുപോലെ തടിയന്‍ അറബി പോലീസ് തന്നെ .ഹൊ !!ഇയാക്കൊക്കെ ഒരു പനി പോലുംവരില്ലേ? എല്ലാ ആഴ്ച്ചയും കെട്ടി എടുത്തോളും.പക്ഷെ, ലോകത്തിലെ പുതിയ ഒരു അത്ഭുതം കണ്ടു...അറബിക്കൊരു ചിരി ...അയാള്‍ക്ക് പല്ല് ഉണ്ടെന്ന് മനസിലായി.ടെസ്റ്റ് കഴിഞ്ഞു പതിവ് പോലെതോറ്റതിന്‍റെ  പേപ്പര്‍ വാങാന്‍ നിന്നു. ബാക്കി എല്ലാവര്‍ക്കും പേപ്പര്‍ കിട്ടി ,എനിക്ക് പേപ്പര്‍ ഇല്ല,പോലീസ്കാരന്റ്റെ പുറകെ ചെന്നു “പേപ്പര്‍ കിട്ടിയില്ല എന്നു പറഞ്ഞപ്പോള്‍ വീണ്ടും ആ ചിരി .” നീ പാസ്സായി,ഇനി പോയി ലൈസന്‍സ് വാങ്ങുക".

സ്വീറ്റ്സ് വാങ്ങി ഓഫീസില്‍ തിരിച്ചെത്തി.എല്ലാവര്‍ക്കും കൊടുത്തു സ്പെഷ്യല്‍ ആയി സ്വപ്നക്കും.”ഞാന്‍‍പറഞ്ഞില്ലേ ഇന്നു കിട്ടും എന്ന്?” പിന്നെ അവളു പതുക്കെ പറഞ്ഞു “ആ പോലീസ് എന്‍റെ അപ്പന്‍ ഒന്നുംഅല്ല കെട്ടോ” ഞാനൊന്നു ഞെട്ടി ,ആത്മഗതം ഉറക്കെ ആയി പോയൊ ?

പിറ്റേ ആഴ്ച്ച തന്നെ കമ്പനി കാര്‍എത്തി ,പെട്ടെന്നു തന്നെ സെയില്‍സ് ഒക്കെ മെച്ചപ്പെട്ടു തുടങ്ങി.സത്യത്തില്‍ സ്വപ്നയുടെ സഹായം ആയിരുന്നു കാരണം ,എല്ലാ ക്ലൈയന്റ്സിനും അവള്‍ എന്‍റെനമ്പര്‍ കൊടുക്കുമായിരിന്നു. കൂടാതെ അവള്‍ എനിക്കു വേണ്ടി ടെലി സെയില്‍സ് കൂടി ചെയ്യാന്‍ തുടങ്ങി .അതുവഴി ഒരു വലിയ കോണ്‍ട്രാക്റ്റ് ശരി ആയി .പിന്നെ കുറെ സ്ഥിരം ക്ലൈയന്റ്സ്. ഇപ്പോ മാനേജര്‍ ചീത്തവിളിക്കാറില്ല ,ഓഫീസില്‍ ചെറിയ റെസ്പെക്റ്റ് ഒക്കെ കിട്ടി തുടങ്ങി . പക്ഷെ അസൂയക്കാര്‍ കൂടി വന്നു . കൂട്ടത്തില്‍ പാരകളും.......
ഒരു ദിവസം ഒരു L.C പേപ്പര്‍ കാണാതെ പോയി.
ഫൈനാന്‍സ് മാനേജറെ ഏല്‍പ്പിക്കേണ്ടപേപ്പര്‍ മിസ്സായാല്‍ വലിയ പ്രശ്നം, .ആരോ മനപൂര്‍വം അടിച്ചു മാറ്റിയതാ എന്നു തീര്‍ച്ച .പക്ഷേ തെളിവൊന്നുംഇല്ല. 2 ദിവസത്തിനുള്ളില്‍ പേപ്പര്‍ കണ്ടു പിടിച്ച് കൊടുക്കണം എന്നു അന്ത്യ ശാസനം കിട്ടി . വല്ലാതെവിഷമിച്ച ആ സമയത്ത് ആശ്വാസം ആയി വന്നതും സ്വപ്ന ആയിരുന്നു . സാരമില്ലഎന്നും 2ദിവസത്തിന്നുള്ളില്‍ നമുക്ക് പേപ്പര്‍ കണ്ടു പിടിക്കാം എന്നും അവളു പറഞ്ഞു

അത്ഭുത്ം എന്നു തന്നെ പറയാം പിറേറ ദിവസം ഫൈനാന്‍സ് മാനേജരുടെ നേരിട്ടുള്ള വിളിവന്നുപേപ്പ ര്‍ അദേഹത്തിന്‍റെ ടേബിളില്‍ നിന്നു കിട്ടി അത്രേ ,മാന്യനായ ആ ഇംഗ്ലിഷുകാരന്‍ സോറിയും പറഞ്ഞു.ഫോണ്‍ വന്നതിന്നു പിന്നാലേ സ്വപ്ന അടുത്തു വന്നു ചോദിച്ചു “പ്രോബ്ലം സോള്‍വ് ആയി അല്ലേ?”ഇതൊക്കെ അപ്പ അപ്പോ എങിനെ ഇവള്‍ അറിയുന്നു എന്നായിരുന്നു എന്‍റെ സംശയം .

പിന്നെ പിന്നെ ഞങള്‍ തമ്മില്‍ ഒരു നല്ല സുഹൃത് ബന്ധം ഉണ്ടായി .ആഴ്ച അവസാനങ്ങളില്‍ മിക്കവാറും ഞങള്‍ ഒരുമിച്ച് പാര്‍ക്കിലോ മറ്റോ സംസാരിച്ചിരിക്കുക പതിവായി .പക്ഷേ സ്വപ്ന അവളുടെ വീട്ടുകാരെ കുറിച്ചോ വീടിനെ കുറിച്ചോ കാര്യം ആയി ഒന്നും പറഞിരുന്നില്ല മറിച്ച് എന്‍റെ വീട്ടുകാര്യം ആണ് ചോദിക്കുക .പക്ഷേ അവളുടെ ഫാമിലിയും കുറെ ബന്ധുക്കളും ദുബായില്‍ ഉണ്ട് എന്നു പറഞ്ഞിരുന്നു.

അതിനിടയില്‍ എനിക്കു നാട്ടിലെ പഴയ ഒരു ബാങ്ക് ലോണ്‍ ക്ലോസ് ചെയ്യാന്‍ കുറെ ക്യാഷ് ആവശൃം വന്നു അന്‍പതിനായിരം ദിര്‍ഹം വേണമായിരുന്നു.അല്ലെങ്കില്‍ ജപ്തി വരും എന്ന സ്ഥിതി .ഇത്രയും ക്യാഷ് പെട്ടെന്നു അറേഞ്ച് ചെയ്യുക ഏറെ കുറെ അസാധ്യം ആയിരുന്നു.പകുതി എങ്കിലും അടക്കാ ന്‍ കഴിഞാ ല്‍ ജപ്തി തല്‍കാലം ഒഴിവാക്കാം.ഓഫീസില്‍ അടുപ്പമുള്ള ഒന്നു രണ്ടു പേരോട് ഞാന്‍ ഇക്കാര്യം പറഞ്ഞു എന്നാല്‍ സ്വപ്നയോട് എന്തോ പറയാന്‍ തോന്നിയില്ല.അടുത്ത ദിവസം ഓഫീസില്‍ വച്ച് സ്വപ്ന എന്നോടു ചോദിച്ചു “ നമ്മള്‍ നല്ല ഫ്രെന്‍ഡ്സ് അല്ലേ ? എന്നിട്ട് ഒരു ആവിശ്യം വന്നപ്പോള്‍ എന്നോടു എന്താ പറയാതിരുന്നത്?”കാശിന്‍റെ കാര്യം ആണ് എന്നു മനസ്സിലായി .ഞാന്‍ ഒന്നും മിണ്ടിയില്ല.
സ്വപ്ന ബാഗില്‍ നിന്നും ഒരു കവര്‍ എടുത്തു എന്‍റെ കയ്യില്‍ തന്നു . 500 ദീര്‍ഹത്തിന്റ്റെ ഒരു കെട്ടായിരുന്നു അത് .50000 ദിര്‍ഹം.ഞാന്‍ അമ്പരന്നു പോയി, അവള്‍ പറഞ്ഞു” ഇന്നു തന്നെ നാട്ടിലേക്കു അയക്കൂ “പേടിക്കേണ്ട കടമാണ് ചേട്ടന്‍റെ കയ്യില്‍ നിന്നും വാങ്ങിയതാ, സെയില്‍സ് കമ്മിഷ ന്‍ വരുമ്പോള്‍ തിരിച്ചു കൊടുത്താല്‍ മതി.”പക്ഷേ രണ്ടു മാസത്തിനു ശേഷ്ം ഞാന്‍ പകുതി പണം തിരിച്ചു കൊടുത്തു ,പക്ഷേ സ്വപ്ന അത് വാങ്ങിയില്ല .ഇപ്പോ വേണ്ട എന്നും ആവശ്യം എല്ലാം കഴിഞ്ഞു പിന്നീടു തന്നാല്‍ മതി എന്നാണ് അവള്‍ പറഞ്ഞത്.

ഇപ്രകാരം എന്‍റെ എല്ലാ പ്രശ്നങളിലും അറിഞ്ഞു സഹായിക്കുന്ന ഒരു പെണ്‍കുട്ടിയോട് ആര്‍ക്കും തോന്നാവുന്ന പോലെ ഒരു പ്രണയം എനിക്കും തോന്നി എന്നതാണ് സത്യം.അത് ഒരിക്കല്‍ സ്വപ്നയോട് തുറന്നു പറയുകയും ചെയ്തു.ഇപ്പോ അതേ പറ്റി ആലോചിക്കാനുള്ള മാനസിക അവസ്ഥ അല്ല എന്നും ജൂലായ് വരെ ,6 മാസം ഒന്നു വെയിറ്റ് ചെയ്യണം എന്നും സ്വപ്ന പറഞ്ഞു. ഞാന്‍ സമ്മതിക്കുകയും,അത് പ്രകാരം ഞങള്‍ വീണ്ടും നല്ല സുഹൃത്തുകള്‍ ആയി തുടരുകയും ചെയ്തു.

ഇതിനിടയില്‍ ജൂണ്‍ മാസത്തില്‍ സഹോദരിയുടെ കല്യാണത്തിന് അത്യാവശ്യം ആയി എനിക്ക് നാട്ടില്‍ പോകണ്ടി വന്നു .യാത്ര ആക്കാന്‍ സ്വപ്ന എയര്‍പോര്‍ട്ടില്‍ വന്നിരുന്നു.വിവാഹ സമ്മാനം എന്നു പറഞ്ഞു തന്നത് 10 പവനോളം വരുന്ന ഒരു നെക്ലെസ് ആയിരുന്നു.വേണ്ട എന്ന്‍ ഒരുപാട് പറഞ്ഞു എങ്കിലും അവള്‍ സമ്മതിച്ചില്ല.തിരിച്ചു വരുമ്പോള്‍ എന്‍റെ മറുപടി ഞാന്‍ പ്രതീഷിക്കും.... എന്നു പറഞ്ഞാണ് ,സ്വപ്നയോട് യാത്ര പറഞ്ഞത് ...എയര്‍പോര്‍ട്ട്ന്റ്റെ അവസാന ഭാഗത്ത് വെച്ച് ഒന്നു തിരിഞു നോക്കിയപ്പോള്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്ന സ്വപ്നയെ ഞാന്‍ കണ്ടു. ....

അനിയത്തിയുടെ കല്യാണത്തിരക്കിനിടയില്‍ ദുബായിലേക്ക് വിളിക്കാന്‍ കഴിഞതും ഇല്ല. തിരക്കോഴിഞശേഷം സ്വപ്നയെ വിളിക്കാന്‍ ശ്രമിച്ചപ്പോളൊക്കെ നമ്പര്‍ നിലവില്‍ ഇല്ല . എന്ന മറുപടി ആണ് കിട്ടിയത്.പിന്നീട് ഓഫീസില്‍ വിളിച്ചപ്പോള്‍ ആണ് ,ഞാന്‍ പോന്നതിന്റെ പിറ്റേ ദിവസം സ്വപ്ന ജോലി വിട്ടു എന്നും നാട്ടിലേക്കു തിരിച്ചു പോയി എന്നും അറിഞ്ഞത്.തിരിച്ചു ദുബായില്‍ എത്തിയ ശേഷം സ്വപ്ന യുടെ വിവരത്തിനായി ഒരുപാട് അലഞ്ഞു പക്ഷേ ഒരു വിവരവും കിട്ടിയില്ല.ഫാദര്‍ സ്പോണ്‍സെര്‍ഷിപ് ആയതിനാല്‍ കമ്പനി വിസയും ആയിരുന്നില്ല.

പിന്നീടൊരിക്കലും സ്വപ്നയുടെ ഒരു ഫോണ്‍ പോലും എനിക്കു വന്നില്ല.എന്തു കൊണ്ട് സ്വപ്ന അങ്ങിനെ ചെയ്തു എന്നത് ഉത്തരം കിട്ടാത്ത ഒരു കടംകഥ ആയി അവശേഷിച്ചു.

അങ്ങിനെ സ്വപ്ന മിശ്ര എന്ന സുന്ദരി അത്ഭുതം മാത്രം സമ്മാനിച്ച , ഒരു നീറുന്ന, സുഖമുള്ള ഓര്‍മയായി മാറി.അവള്‍ തന്ന പണം പോലും തിരിച്ചു കൊടുക്കാന്‍ കഴിഞില്ല ,അതു ചോദിച്ചു ആരും വന്നും ഇല്ല.

ഈ വിവരണത്തില്‍ എന്താ ഇത്ര വിശേഷം എന്നാകും താങ്കള്‍ ഇപ്പോള്‍ വിചാരിക്കുന്നത്.....ശരി ബാക്കി കൂടി കേള്‍ക്കുക!!!!!!

സ്വപ്ന മനസ്സില്‍ ഒരു അസ്വസ്ഥത ആയി പടര്‍ന്നു കൊണ്ടേ ഇരുന്നു,.അത് ജോലിയെ തന്നെ ബാധിക്കും എന്ന അവസ്ഥയില്‍ , അവസാനം ഒരു എമര്‍ജന്‍സി ലീവില്‍ ഗുരുജിയെ കാണാന്‍ ഋഷികേശിലേക്കു പോകുവാന്‍ ഞാന്‍ തീരുമാനിച്ചു .ആശ്രമത്തില്‍ എത്തി അന്നു രാത്രി തന്നെ ഗുരുജിയോടു സ്വപ്നയെ കുറിച്ചു പറഞ്ഞു. എല്ലാം കേട്ട ശേഷം അല്പ നേരം നിശബ്ദ്തനായി മിഴികള്‍ പൂട്ടി ഇരുന്ന ശേഷം അദ്ദേഹം എന്നെ നോക്കി ചിരിച്ചു .എന്നിട്ടു പറഞ്ഞു “ നീ അവസാനം ഇവിടെ വന്നത് ഓര്‍മ്മയുണ്ടോ?അന്ന് നിനക്കു ഉപദേശിച്ച മന്ത്രം ഓര്‍മയുണ്ടോ? ഞാന്‍ അതു ഓര്‍ത്തു....

വിദേശ വാസത്തിനു പുറപ്പെടും മുന്‍പുള്ള അവസാന ഋഷികേശ് സന്ദര്‍ശനം ഡെല്‍ഹിയില്‍ ബിരുദസര്‍ട്ടിഫിക്കറ്റ് സാഷ്യപ്പെടുത്താന്‍‍ പോയ ഒരു യാത്രയില്‍ ആയിരുന്നു.വിദേശവാസത്തിന് പോകുന്ന എനിക്കു അന്ന് ഗുരുജി ഒരു മന്ത്രം ഉപദേശിച്ചിരുന്നു.

കിന്നരി സാധന” എന്ന മന്ത്ര ഉപദേശം ആണ് ഗുരുജി അന്നു നല്കിയത്

ഇനി “കിന്നരി സാധന” എന്താന്നു പറയാം , യക്ഷി,അപ്സര.,കിന്നരി. ഇവരൊക്കെ ഒരേ കൂട്ടരാണ്.ഡമ്മി ഗോഡ്എന്നൊക്കെ പറയാം .ദേവ ഗണമല്ല പക്ഷെ മനുഷ്യരും അല്ല.പ്രപഞ്ചത്തില്‍ ഇതിനിടയില്‍എവിടയോആണ് ഇവരുടെ സ്ഥാനം. കിന്നരരും ഗന്ധര്‍വന്‍മാരെ പോലെ ഗായകര്‍‍ തന്നെ.("കിന്നര വീണ" എന്നു ചിലപ്പോള്‍ കേട്ടിട്ടുണ്ടാകും). പക്ഷെ പകുതി മനുഷ്യനും പകുതി പക്ഷിയും,,. പകുതി മനുഷ്യനും കുതിരയും എന്നൊക്കെ മിത്തുകള്‍ .കിന്നരി എന്നാല്‍ സൌന്ദരൃത്തിന്‍റെയും പ്രേമത്തിന്റ്റെയും പര്യായം അത്രെ. ചിറകുള്ള ( അല്ലെങ്കില്‍ പകുതി പക്ഷി രൂപത്തില്‍ ഉള്ള) സുന്ദരിയായ സ്ത്രീ എന്നു പൊതുവില്‍ വിശ്വസിക്കപ്പെടുന്നു.

ഇവരുടെ രാജ്യം ഹിമാലയത്തിന്‍റെ കിഴക്കു ഭാഗത്താണത്രെ. ഹിമാലയത്തിലെ" പൂക്കളുടെ താഴ്വരയും" (valley of flowers) ഇവരുടെ വിഹാര കേന്ദ്രമാണ്. ഹിമാലയ താഴ്വാര ഗ്രാമങ്ങളിലെ ആട്ടിടയരും മറ്റും ഇവരെ നേരില്‍ കണ്ടിട്ടുണ്ട്. നാഗ സന്യാസിമാരും മറ്റു യോഗിശ്വരന്‍മാരും ഇവരും ആയി നിത്യ സമ്പര്‍ക്കംപുലര്‍ത്തുന്നവരാണ്. ഹിമാലയത്തിലെ ഇത്തരം ഒരുപാട് അതിമാനുഷ്യരും ആയിഗുരുജിക്കും ബന്ധമുണ്ടെന്നാണ് ആശ്രമവാസികള്‍ വിശ്വസിക്കുന്നത്.

ഇപ്രകാരം ഉള്ള കിന്നരിയെ ധ്യാനിച്ചുവരുത്തി അഭീഷ്ട സിദ്ധി വരുത്തുന്നതാണ്.“കിന്നരി സാധന” .

സാമ്പത്തിക ലാഭം ,ശത്രു ദോഷം ,എന്നു വേണ്ട സാധകന്‍റെ ജീവിതത്തിലെ എതൊരു കാര്യത്തിനും കിന്നരികൂടെ നില്ക്കും അത്രെ.ഒറ്റക്കു വേറെ ഒരു രാജ്യത്തേക്ക് ജോലി തേടി പോകുന്ന എനിക്ക് കൂട്ടായി ഒരു കിന്നരിഇരിക്കട്ടെ എന്നു ഞാനും കരുതി.

യാത്ര അല്പം വൈകിയതിനാല്‍ കിന്നരി സാധന വീട്ടില്‍‍ വെച്ചു തന്നെ തുടങ്ങി .എല്ലാ ദിവസവും രാത്രി 10008വട്ടം മന്ത്രം ഉരുവിട്ടു ,ഗുരുജി തന്ന തകിടില്‍‍ അര്‍ച്ചന നട്ത്തി പക്ഷെ കിന്നരി മാത്രം വന്നില്ല.അതു വെറുതെആണെന്ന് തോന്നി .ഗുരുജിയോട് അല്പം നീരസം തോന്നുകയും ചെയ്തു എന്നതാണു സത്യം. പക്ഷേ 41 ദിവസംകഴിഞ്ഞപ്പോള്‍ വിസ വന്നു ,പിന്നെ ഒക്കെ മറന്നു, മണല്‍ നഗരം ജീവിതത്തിന്‍റെ ഭാഗം ആയി.

ഇതിപ്പോള്‍പറയുന്നതു എന്തിനാ എന്നായി എന്‍റെ സംശയം. വീണ്ടും ഗുരുജി ചിരിച്ചു “നീ ആ മന്ത്രം സാധന ചെയ്തു അല്ലേ?” “ശരിയാ ഗുരുജി , പക്ഷേ...... ഫലം ഉണ്ടായില്ല “ ആര് പറഞ്ഞു ?” "41 ദിവസം നീ പൂര്‍ണ്ണ സാധന ചെയ്തു, നിനക്കു മന്ത്ര സിദ്ധിയും കൈവന്നു, പക്ഷെ വെറുതെ പ്രയോഗിക്കാനല്ല ആ മന്ത്രം തന്നത് . അന്യദേശത്തു സഹായം ഇല്ലാതെ വരുമ്പോള്‍ നിനക്കു രക്ഷക്കായി വരാനായിട്ടാ, അറിയുമോ ?നിനക്കു സഹായം അത്യാവശ്യം ആയി വന്ന സമയത്ത് വിളിക്കാതെ തന്നെ വന്നു കിന്നരി അതു നിര്‍വഹിച്ചു .പക്ഷേ നിനക്കതു തിരിച്ചറിയാന്‍കഴിയാതെ പോയത് ,പൂര്‍ണ്ണ വിശ്വാസം ഇല്ലാതെ സാധന ചെയ്തതു കൊണ്ടാകാം.എതായാലും സ്വപ്ന ആയി വന്നത് പ്രിയ വല്ലഭ എന്ന കിന്നരി ആണ്”.

എനിക്കു വിശ്വാസം വന്നില്ല ,ഇത്ര കാലം എന്നോടോത്ത് സംസാരിച്ചും, ചിരിച്ചും ,എപ്പോളും സഹായിച്ചും കഴിഞ്ഞിരുന്ന സ്വപ്ന ഒരു കിന്നരിയോ !!!?

നിനക്കു വിശ്വാസം വരുന്നില്ല അല്ലേ? ശരി, ഒന്നു പറയാം, കിന്നരര്‍ ഭൂലോകത്തെ ഭക്ഷണം കഴിക്കാറില്ല.എന്നെങ്കിലും സ്വപ്ന ഭക്ഷണം കഴിക്കുന്നതു നീ കണ്ടിട്ടുണ്ടോ?” ഞാന്‍ ഓര്‍ത്തു നോക്കി ശരിയാണ് ഒരിയ്ക്കലും സ്വപ്ന ഭക്ഷണം കഴിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല ,എന്‍റെ ഡ്രൈവിങ് ടെസ്റ്റ്പാസ്സായതിന്‍റെ സ്വീറ്റ്സ് പോലും അവള്‍ വേറെ ആര്‍ക്കോ കൊടുത്തത് ഞാന്‍ ഓര്‍ത്തു.

പല പ്രാവിശ്യം കോഫി ഷോപ്പില്‍ എന്നോടൊപ്പം വന്നിട്ടും വൃതം, ഉപവാസം എന്നൊക്കെ പറഞ്ഞു അവള്‍ ഒന്നും കഴിക്കാറില്ല എന്നും ഞാന്‍ ഓര്‍ത്തു .

പക്ഷേ എന്നാലും" .......ഗുരുജി അദ്ദേഹം ഒരിക്കലും അസത്യം പറയാറില്ല .എന്റെ അവസ്ഥ കണ്ടിട്ടു ഗുരുജി വീണ്ടും ചിരിച്ചു, എന്നിട്ടു മെല്ലെ എന്‍റെ കണ്ണുകളിലേക്ക് നോക്കി “നിനക്കവളെ വീണ്ടും കാണണോ?”ഗുരുജിയുടെ ശബ്ദം വേറെ ഏതോ ലോകത്ത് നിന്ന്‍ വരുന്ന പോലെ തോന്നി . .”വേണം” എന്നു പറയാന്‍ എനിക്കു ഒട്ടും ആലോചിക്കേണ്ടി വന്നില്ല............"..ഞാന്‍ അറിയാതെ,വിളിക്കാതെ എന്നെ സഹായിക്കാന്‍ അങ്ങു ഹിമവല്‍ സാനുകളില്‍ നിന്നും മണലാരണ്യത്തിലേക്ക് പറന്നെത്തിയ സ്വപ്നയെ, അല്ല," പ്രിയ വല്ലഭ" എന്ന ആ അത്ഭുത പ്രതിഭാസത്തെ ഒരു നോക്കു കൂടി കാണാന്‍ ഞാന്‍ ഗുരുജിയുടെ പാദങ്ങളില്‍ സാഷ്ടാങ്ഗം പ്രണമിച്ചു."

പിന്നീട്നടന്നത് നാം ഇന്നു വരെ വിശ്വസിച്ചു പോരുന്ന ശാസ്ട്രത്തിനും അതീതമായ നിഗൂഢ പ്രപഞ്ച രഹസ്യത്തിന്‍റെ നേര്‍ കാഴ്ച ആയിരുന്നു. ഓര്‍ക്കുമ്പോള്‍ ഇന്നും എന്‍റെ മനസ്സിനെ ത്രസിപ്പിക്കുന്ന,രോമാഞ്ചം കൊള്ളിക്കുന്ന ആ അനുഭവം പുറത്തു പറയാന്‍ പക്ഷേ എനിക്കു അനുവാദം ഇല്ല .!!!! ഇനി ഇ‌വി‌ടം വിട്ടു പോകാന്‍ ആവില്ല എന്ന എന്‍റെ അപേക്ഷ സ്വീകരിച്ച ഗുരുജി ,ഇപ്പോള്‍ മൂന്നു വര്‍ഷത്തിനു ശേഷം എനിക്ക് സന്യാസ ദീക്ഷ നല്‍കാന്‍സമ്മതിക്കുകയായിരുന്നു.!

സുഹൃത്തേ , ഇതാണ് എന്‍റെ കഥ . താങ്കള്‍ക്കു ഇതു വിശ്വസിക്കുകയോ ,വിശ്വസികാതിരിക്കുകയോ ചെയ്യാം!!!.


എന്ന്

സ്നേഹപൂര്‍വ്ം


കൃഷ്ണ കുമാര്‍ (ഒപ്പ് )




ശുഭം

Thursday 13 October 2011

'ആദ്യ പ്രണയം, 'മണ്ണാങ്കട്ട ' !!!





തിങ്കള്‍ :    

 സ്കൂട്ടര്ന്റ്റെ ശബ്ദം കേട്ടവന്‍ പുറത്തേക്കിറങ്ങി. നീല നിറത്തിലുള്ള ചുരിദാര്‍ ആണ് അവള്‍ധരിച്ചിരിക്കുന്നത്.ഒരു' നീലകുറിഞ്ഞി പൂപോലെ', അച്ഛന്‍റെ സ്കൂട്ടര്‍ന്റ്റെ പുറകില്‍ ഇരുന്നു  പോകുന്ന അവള്‍ അവനെ കണ്ടതായി പോലും ഭാവിച്ചില്ല.
ചൊവ്വ:
. ചുവന്ന നിറത്തിലുള്ള ചുരിദാറില്‍ അവള്‍ ഒരു 'റോസ്സ പുഷ്പം' പോലെ തോന്നി.ഇന്നവള്‍  അലക്ഷ്യം ആയി എന്നപോലെ അവനെ ഒന്നു നോക്കി.
ബുധന്‍ : 
പച്ച നിറത്തിലുള്ള ഡ്രസില്‍ അവള്‍ കൂടുതല്‍ സുന്ദരി ആയിരുന്നു.അവനെ നോക്കി ചെറുതായി ഒന്നു മന്ദഹസിച്ചു എന്നു തോന്നി.
വ്യാഴം:
വെള്ള നിറത്തിലുള്ള ചുരിദാറില്‍  അവള്‍ ഒരു' വെള്ളരി പ്രവാണെന്നവന്' തോന്നി.അവനെ തന്നെ നോക്കി ഇരുന്ന അവള്‍ ശരിക്കും പുഞ്ചിരിച്ചു.
വെള്ളി:
ചന്ദന നിറത്തിലുള്ള സെറ്റ്സാരിയില്‍ അവളൊരു'ദേവ കന്യക' യാണെന്നവന് തോന്നി. അവനെ നോക്കി ചിരിക്കുക മാത്രം അല്ല , തിരിഞ്ഞു നോക്കി പതുക്കെ കൈ വീശി കാണിക്കുക കൂടി ചെയ്തു അവള്‍ .
ശനിയും ഞായറും രണ്ടു യുഗങ്ങള്‍ ആണെന്നവന് തോന്നി.
തിങ്കള്‍
അവളെ കണ്ടില്ല.,.......ആ ആഴ്ച്ച പിന്നെ അവളെ കണ്ടതെയില്ല...
ആദ്യ പ്രണയത്തിന്റെ സുഖമുള്ള നൊമ്പരവും  ,വിരഹത്തിന്‍റെ വേദനയും  അവനറിഞ്ഞു.....


വിശപ്പും, ഉറക്കവും അവനെ കൈ വിട്ടു., താടി വളര്‍ന്നു...... ഒരാഴ്ച്ച പ്രായമായ കുറ്റി താടി  തടവി ,സോഫയില്‍ ചടഞ്ഞിരുന്ന് അലക്ഷ്യം ആയി ടി‌വി ചാനലുകള്‍ മാറ്റി കൊണ്ടിരിക്കെ ...
വീണ്ടും അവനവളെ കണ്ടു...ഒപ്പം വാര്‍ത്തയും:
 '' xxx പെണ്‍ വാണിഭ കേസ് ....പെണ്കുട്ടിയെയും പിതാവിനെയും കോടതിയില്‍ ഹാജരാക്കി.''


കറുത്ത ചുരിദാര്‍ ധരിച്ച,ഷാള്‍ കൊണ്ട്  ക്യാമറക്കു മുന്നില്‍മുഖം മറക്കാന്‍ ശ്രമിക്കുന്ന ആ പാവം പെണ്കുട്ടി  പക്ഷെ,ഒരു ' കറുത്ത സര്‍പ്പം' ആണെന്നാണ്   അവന് തോന്നിയത് .


ഷേവിംഗ് സെറ്റും എടുത്തു കുളിക്കാന്‍ പോകുമ്പോള്‍ അവന്‍ മനസ്സില്‍ പറഞ്ഞു. "ആദ്യ പ്രണയം, 'മണ്ണാങ്കട്ട ' !!!

Friday 7 October 2011

"അമ്പലപുഴ പാല്‍പായസം"



                                             
കേരളത്തിലെ ക്ഷേത്രങ്ങളിലെ ഏറ്റവും രുചിയുള്ള പ്രസാദം ഏതാ എന്നു ചോദിച്ചാല്‍ ,ഉത്തരം പറയാന്‍ ഏറെഒന്നും ആലോചികേണ്ടതില്ല. "അമ്പലപുഴ പാല്‍പായസം" തന്നെ.പുരാതനമായ   ഒരു രുചികൂട്ട്  ഈ പായസത്തിന് അപൂര്‍വവും സാദൃശ്യം ഇല്ലാത്തതും ആയ ഒരു രുചി സമ്മാനിക്കുന്നു.നേരിയ പിങ്ക് നിറത്തോട് കൂടിയ ഈ പായസം വീടുകളില്‍ ഉണ്ടാക്കാന്‍ പാടില്ലത്രേ .

ഐതിഹ്യം ഇപ്രകാരമാണ്.
ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ 'എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു.

മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്.
ഒരിക്കല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ സദസ്സില്‍ എത്തി .സംസാരത്തിനിടയില്‍ രാജാക്കന്മാരുടെ വിനോദമായ  ചതുരംഗം (ചെസ്സ്) സംസാരവിഷയമായി.തന്നെ കളിയില്‍ തോല്‍പ്പിച്ചാല്‍ സന്യാസി എന്തു ചോദിച്ചാലും നല്കാം എന്നായി രാജാവ്. തനിക്ക് മറ്റൊന്നും വേണ്ട എന്നും ,ചതുരംഗകളത്തില്‍  ഓരോ കളത്തിലും താന്‍ പറയുന്ന പോലെ അരിമണി വച്ചു തന്നാല്‍ മതി എന്നായി സന്യാസി.
കളിയില്‍ രാജാവ് തോറ്റു എന്നു പറയേണ്ടതില്ലല്ലോ. ചെസ്സ് കളത്തിലെ ആദ്യ കളത്തില്‍ ഒരു അരിമണി,   രണ്ടാം കളത്തില്‍ രണ്ടു അരിമണി ,    മൂന്നാം കളത്തില്‍ നാല്,   നാലാം കളത്തില്‍ എട്ട്,   അഞ്ചാം കളത്തില്‍ പതിനാറ്.........അങ്ങിനെ അരിമണികള്‍ വേണം എന്നായി ,സന്യാസി.അതായത് ഓരോ കളത്തിലും എരട്ടിക്കും ...ഇപ്രകാരം  64 കളം നിറയാന്‍  എത്ര  അരിമണി വേണം എന്ന് ഒന്നു കൂട്ടി നോക്കൂ ....

അധികം താമസിക്കാതെ രാജാവിന് തന്‍റെ വിഡ്ഡിത്തം മനസ്സിലായി.രാജ്യത്തെ മുഴുവന്‍ അരിയും തീര്‍ന്നു. രാജാവ് ധര്‍മ്മസങ്കടത്തില്‍ ആയി .ഒടുവില്‍ ശ്രീ കൃഷ്ണ ഭഗവാന്‍ സ്വന്തം രൂപത്തില്‍ പ്രത്യഷപ്പെട്ടു. എല്ലാ ദിവസവും അരികൊണ്ട് പായസം ഉണ്ടാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യണം എന്നും അങ്ങിനെ തന്‍റെ കടം വീട്ടിയാല്‍ മതി എന്നും ആവശ്യപ്പെട്ടു.അപ്രകാരം ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രസാദം ഏര്‍പ്പാട് ചെയ്തു.

ചേരുവകൾ

വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ‍. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തോതനുസരിച്ചുള്ള അളവ് ഇപ്രകാരമാണ്.
പാല് - 71 ലി.
വെള്ളം - 284 ലി.
അരി - 8.91 ലി.
പഞ്ചസാര - 15.84 കി.ഗ്രാ



തയ്യാറാക്കുന്ന വിധം

രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു.

പ്രത്യേകതകൾ

കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.

Tuesday 4 October 2011

രൂപ്‌കുണ്ഡ്‌

വിശ്വസിച്ചാലും, ഇല്ലെങ്കിലും -ഭാഗം: 2

                             
       
                                                               
                                                                                                              ഋഷികേശ്,

                                                                                                              03/02/2010

പ്രിയ സ്നേഹിതാ,                                                                                              

ഇന്നു ഞാന്‍ പദ്മ തീര്‍ഥയാണ് .ഗുരുജി എനിക്ക്  തന്ന പുതിയ പേര്‍ അതാണ്.എന്‍റെ പൂര്‍വാശ്രമത്തിലെ പേരും മറ്റെല്ലാ ബന്ധങ്ങളും ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ എന്തോ എന്‍റെ പുതിയ അനുഭവങ്ങള്‍ നിങ്ങളോട്    പങ്ക് വെക്കണം എന്നു തോന്നി.

ഈ കഴിഞ്ഞ മാസം ,ഹിമാലയ നിരയിലെ നന്ദാ പര്‍വതത്തിലേക്കുള്ള ഒരു തീര്‍ഥ യാത്രയില്‍ ആയിരുന്നു ഞാന്‍ . ഗുരുജിയും കൂടെ ആശ്രമത്തിലെ ആറോളം സ്വാമിമാരും ..പിന്നെ യാത്രയില്‍ എപ്പോളോ കൂടെ ചേര്‍ന്ന അറിയാത്ത കുറെ സന്യാസിമാരും.കാല്‍നടയായി ഒരു യാത്ര. സ.നി നിന്നും 16,000 അടിയില്‍   പരം ഉയരത്തിലുള്ള' തൃശുല്‍  പര്‍വതനിരയിലെ ഒരു സമതല പ്രദേശത്തായിരുന്നു ഒരു നാള്‍ രാത്രി തങ്ങാന്‍ തീരുമാനിച്ചത് ,കുറച്ചു ദൂരെ ഒരു തടാകം കാണാമായിരുന്നു.വെറുതെ അങ്ങോട്ട് പോകാന്‍ തുനിഞ്ഞ എന്നെ ഗുരുജി വിലക്കി .കൂടെ ഒരു ഉപദേശവും. "ഇതൊരു ഉല്ലാസ യാത്ര അല്ല .നീ ഒരു സന്യാസി ആണെന്നും ഓര്‍ക്കുക."

അല്‍പം നാണകേട് തോന്നിയ ഞാന്‍ പിന്നെ അതിനു ശ്രമിച്ചില്ല. ആ യാത്രയിലെ  രാത്രികള്‍ ഭക്തിയും പ്രാര്‍ഥനയും നിറഞ്ഞവ ആയിരുന്നു.തീ കൂട്ടി ചുറ്റും ഇരുന്നു ഭജനകളും നാമജപവും ,രാവേറെ നീണ്ടുപോകുന്ന ഭക്തി മുഖരിതമായ അന്തരീഷം. പക്ഷേ എന്തോ അന്ന് എല്ലാവരും ഷീണിതരായിരുന്നു . പ്രകൃതിക്ക് പോലും ഒരു വല്ലാത്ത ഭാവം. പെട്ടെന്നു തന്നെ എല്ലാവരും ഉറക്കത്തിലാണ്ടു.നല്ല നിലാവുള്ള രാത്രി.നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക് നോക്കി കിടന്നപ്പോള്‍ ഉറക്കം അകന്നു പോയി.പതുക്കെ എണീറ്റു .

ഒരു നാഗ സന്യാസി മാത്രം തീ കായുന്നുണ്ട്.  കൂടെ ചരസ് പുകയ്കുന്നു..ഉറക്കം വരാത്തതിനാല്‍ ഞാന്‍ പതുക്കെ അവിടെ പോയി ഇരുന്നു.എന്നെ നോക്കി ചിരിച്ച സന്യാസി വലിക്കുന്ന ബീഡിയോ?  സിഗരറ്റോ? എന്‍റെ നേരെ നീട്ടി.വേണ്ട, എന്നു പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് വീണ്ടും വലി തുടങ്ങി.അദ്ദേഹം എന്നെ തീര്‍ത്തൂം അവഗണിച്ചപ്പോള്‍ ഞാന്‍ പതുക്കെ പിന്‍വാങ്ങി..പക്ഷേ അപ്പോഴാണ്...

അപ്പോഴാണ്   ...ഞാന്‍ ആ ശബ്ദം കേട്ടത്!! .ആരോ പാടുന്ന ശബ്ദം ..എന്നെ അതിശയിപ്പിച്ചത് അതൊരു സ്ത്രീ ശബ്ദം ആയിരുന്നു എന്നതായിരുന്നു. ഈ കാട്ടില്‍ ,ഈ മലമുകളില്‍ രാത്രിയില്‍ ഒരു സ്ത്രീ പാടുന്നു.!!!!സന്യാസിയും അത് കേട്ടു എന്നു തോന്നുന്നു. അദ്ദേഹം ചരസ് വലി നിറുത്തി ,ചെവി വട്ടം പിടിക്കുന്ന പോലെ തോന്നി.പിന്നെ എന്നെ നോക്കി ഹിന്ദിയില്‍ ചോദിച്ചു' കേട്ടോ ആ പാട്ട്.?".

നാഗ സന്യാസിമാര്‍ ഭയം എന്തെന്ന് അറിയാത്തവര്‍ ആണ്,യോദ്ധാക്കള്‍ . അദ്ദേഹം എന്നോടു പറഞ്ഞു .'നിന്‍റെ ഗുരു നിന്നെ തടഞ്ഞതെന്തിന് എന്നു കാണണോ? വാ..എന്‍റെ കൂടെ' .അദ്ദേഹം മുന്നോട്ട് നടന്നു ഞാന്‍ പിറകിലും .ഒരു പാറയുടെ മുകളില്‍ കയറി നിന്ന അദ്ദേഹം എന്നെ വിളിച്ചു  . വാ ...വാ...  ഞാനും ആ പാറയുടെ മുകളില്‍ കേറി.

ഇപ്പോള്‍ എനിക്ക് ആ തടാകം നന്നായി കാണാം . നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ,ഒരു വെള്ളി തളിക പോലെ ...ഞാന്‍ ഒന്നു കൂടി കണ്ടു ....ആ തടാക കരയില്‍ ഒരു സ്ത്രീ രൂപം. അവരാണ് പാടുന്നത് ..ചുവന്ന നിറത്തിലുള്ള ഏതോ ഒരു വസ്ത്രം ആണ് അവര്‍ ധരിച്ചിരിക്കുന്നത് ..മനോഹരമായ ഒരു പാട്ടാണ് അവര്‍ പാടുന്നത് ഭാഷ മനസിലായില്ല.

വാ ..വാ  നമുക്ക് അങ്ങോട്ട് പോകാം ..നാഗ സന്യാസി താഴേക്കു ഇറങ്ങാന്‍ തുടങ്ങി ..പക്ഷേ ഗുരുജി യുടെ വിലക്ക്  ഓര്‍മ വന്ന ഞാന്‍  ആദ്യം മടിച്ച് നിന്നു.പിന്നെ അദേഹത്തെ പിന്തുടര്‍ന്നു . ഞങ്ങള്‍ തടാകത്തിനു  നേരെ നടന്നു.

  പെട്ടെന്നാണ് അത് സംഭവിച്ചത് ......തടാകത്തിലെ ജലം ഒരു ചുഴി പോലെ മേലേക്ക് ഉയര്‍ന്നു. ,പൂക്കുറ്റി പോലെ വെള്ളം ചീറ്റി ..പിന്നെ ആ തടാകത്തിന്റെ അടിത്തട്ടില്‍ നിന്നും  ഉയര്‍ന്നു വന്ന പോലെ കുറെ ഏറെ ആളുകള്‍ !!!!
..കുതിരകള്‍ ,  ഭടന്മാര്‍  ,സ്ത്രീകള്‍ ,വിളക്കുകള്‍ ,ഒരു പല്ലക്ക് വഹിച്ചു  കൊണ്ട്  പടയാളികള്‍ ...ഉത്തര ഭാരതത്തിലെ ഒരു രാത്രി കല്യാണം എന്‍റെ മുന്നില്‍ നടക്കുന്നതു പോലെ തോന്നി. അതൊരു സ്വപ്നം ആണോ യഥാര്‍ഥ്യം ആണോ എന്നു തിരിച്ചറിയാന്‍ ആകാതെ തരിച്ചു നിന്നു പോയി ഞാന്‍ .

നീ വാ ....സന്യാസിയുടെ അലര്‍ച്ചയാണ് എന്നെ ഉണര്‍ത്തിയത്....ഞാന്‍ നോക്കിയപ്പോള്‍ ക്രൂര്‍ദ്ധനായ സന്യാസി എന്നെ നോക്കി നില്ക്കുന്നു . അയാളുടെ മുഖത്തിന് എന്തോ മാറ്റം .നിന്നോടു വരാന്‍ അല്ലേ പറഞ്ഞത്....കാണെ കാണെ  സന്യാസിയുടെ മുഖവും  രൂപവും മാറി വന്നു .ഇപ്പോ എന്‍റെ മുന്നില്‍ നില്‍കുന്നത് ഒരു ബ്രാമണ യുവാവാണ് എന്നു തോന്നി ....പിന്നെ  അത് വീണ്ടും മാറി....ഭീഭല്‍സമായ ഒരു രൂപം ആയി അത് മാറി ...പിന്നീട് അതെന്‍റെ നേരെ നടന്നടുത്തു. എന്തു ചെയ്യണം എന്നു എനിക്കു അറിയില്ലായിരുന്നു.
ഒരു നിമിഷം ഞാന്‍ ഗുരുജിയെ വിളിച്ച് കൊണ്ട് തിരിഞ്ഞു ഓടി ...പക്ഷേ എന്‍റെ മുന്നില്‍ ആ പാറ ...അതിനു മുകളിലേക്കു പിടിച്ച് കയറാന്‍ ഞാന്‍ ശ്രമിച്ചു ...എന്‍റെ പിന്നില്‍ ആ രൂപം ഓടി വരുന്നു ....ഇപ്പോള്‍ അതൊരു അസ്ഥികൂടം പോലെ തോന്നിച്ചു ...

പാറയില്‍ പിടിച്ച് കയറാന്‍ പറ്റും എന്നു തോന്നുന്നില്ല ..പുറകെ വരുന്ന രൂപം  എന്നെ പിടിക്കും എന്നു തന്നെ തോന്നിയ നിമിഷം ഗുരുജിയെ വിളിച്ച് ഞാന്‍ ഉറക്കെ കരഞ്ഞു. എന്‍റെ ബോധ മണ്ഡലത്തില്‍ ഇരുട്ട്  കയറി തുടങ്ങി. ബോധം മറയുന്നതിന് മുന്‍പ് ഞാന്‍ കണ്ടു ,ഗുരുജിയുടെ മുഖം ...ആ പാറയ്ക്ക് മുകളില്‍ .  ആ കൈകള്‍ എന്നെ ഉയര്‍ത്തുന്നതും ഞാന്‍ അറിഞ്ഞു.

പിന്നീടു  ബോധം വരുമ്പോള്‍ ഞാന്‍ ഗുരുജിയുടെ മടിയില്‍ കിടക്കുകയാണ് ,എന്‍റെ മുഖത്തെക്കു തന്നെ നോക്കി ആകാംഷപൂര്‍വം ഇരിക്കുന്ന ഗുരുജി ...കണ്ണു തുറന്നപ്പോള്‍ അദ്ദേഹം ആശ്വാസത്തോടെ  ഒരു ദീര്‍ഘ നിശ്വാസം എടുത്തു. പിന്നെ സ്നേഹപൂര്‍വം ശാസിച്ചു." ഇതു ഹിമാലയം ആണ്...ലോകത്തെ ഏറ്റവും നിഗൂഡമായ പ്രദേശം ..ഇവിടെ പലതും കാണും കേള്‍കും.എല്ലാത്തിനും ചെവി കൊടുത്താല്‍ ജീവന്‍ പോലും നഷ്ടപെടും...നീനക്കിപ്പോളും ആതു മനസ്സിലായിട്ടില്ല...ഞാന്‍ നിന്നോടു പറഞ്ഞതല്ലെ അങൊട്ടു പോകരുത് എന്ന്?...

ആ സംഭവത്തിന്‍റെ രഹസ്യം അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു.
പിന്നീടുള്ള യാത്രയിലെപ്പോളോ  ഒരു രാത്രി  ഗുരുജി എല്ലാവരോടും ആയി ആ കഥ പറഞ്ഞു . രൂപ് കുണ്ഡ് എന്ന ആ തടാകത്തിന്റെ കഥ ...ആ ത്രസിപ്പിക്കുന്ന കഥയിതാ.........

ഇതൊരു  പ്രണയകഥയാണ് ....... നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹിമാലയന്‍  താഴ്വാരങ്ങളില്‍ അരങ്ങേറിയ ഒരു  ദുരന്ത പ്രണയ കഥ.ആരാലും അറിയപ്പെടാതെ പോയ, ചരിത്രത്തിന്‍റെ മഞ്ഞുപാളികള്‍കിടയില്‍ തണുത്തുറഞ്ഞു കിടന്ന ഒരു പ്രണയ കാവ്യം......

ആയിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ശരത്  കാലം ,600 ഓളം വരുന്ന ഒരു സംഘ്ം,...സ്ത്രീ കളും,കുതിരകളും, ഭടന്മാരും ഒക്കെ ഉള്‍പ്പെട്ട ഒരു വലിയ സംഘ്ം. വളരെ നിഗൂഡമായ ഒരു ലക്ഷ്യം മുന്നില്‍ കണ്ടുള്ള  ഒരു യാത്രയില്‍ ആയിരുന്നു.ഹിമാലയത്തിലെ' ത്രീ ശൂല്‍' പര്‍വത നിരയിലൂടെ ,സമുദ്ര നിരപ്പില്‍ നിന്നും 16,500 അടി ഉയരത്തിലൂടെ ,ഒരു നിഗൂഢ യാത്ര.....കനത്ത മഞ്ഞുകാലത്ത് ,.ഒരിക്കലും മനുഷ്യരാരും  സഞ്ചരിക്കാറില്ലാത്ത ആ വഴിക്കു എന്തിനായിരുന്നു ആ  യാത്ര ? .
അവര്‍ ആരായിരുന്നു? എന്തായിരുന്നു അവരുടെ ലക്ഷ്യം ? എന്തിനു വേണ്ടി അവര്‍ ആ പ്രതികൂല കാലാവസ്ഥയില്‍ ,ദുര്‍ഘടമായ ,പ്രവചനാതീതമായ കാലാവസ്ഥയുള്ള  ഹിമാലയത്തിലെ  ആ  പര്‍വതനിരയിലൂടെ സഞ്ചരിച്ചു?

ചരിത്രത്തിലെ അറിയപ്പെടാതെ പോയ ഏതോ ഒരു അജ്ഞാത ലക്ഷ്യത്തിലേക്ക് നടന്നു പോയ ആ സംഘത്തിന്‍റെ ലക്ഷ്യം എന്തായിരുന്നു? അവര്‍ ആരായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു പോയ ആ സംഘത്തിനു അവസാനം  എന്തു സംഭവിച്ചു ? അവര്‍ ലക്ഷ്യത്തില്‍ എത്തിയോ?

ആ കഥയിലേക്ക്  നമുക്ക്  കടക്കാം.....ഗുരുജിയുടെ വാക്കുകളിലൂടെ തന്നെ നമുക്കത് കേള്‍ക്കാം......

ആദി ശങ്കരന്‍ ചിട്ടപ്പെടുത്തിയ പൂജ ക്രമം അനുസരിച്ചു വടക്ക്   ഹിമാലയത്തിലെ ബദരിനാഥ ക്ഷേത്രത്തിലെ  പൂജാരി ഒരു നമ്പൂതിരി ആയിരിക്കണം.തെക്ക് രാമേശ്വരത്ത് ഉത്തര ഭാരതത്തില്‍ നിന്നുള്ള പൂജാരിയും ,ഗുജറാത്തിലെ കൃഷ്ണ ക്ഷേത്രത്തില്‍ ഒറീസ്സയില്‍ നിന്നും. അപ്രകാരം ഭാരതത്തിലെ നാലുദിക്കുകളെയും ബന്ധിപ്പിച്ചിരിക്കുന്നു.

അപ്രകാരം ബദരി ക്ഷേത്രത്തിലെ പൂജാരി ആയി കേരളത്തില്‍ നിന്നും  വന്ന പിതാവിനെ സഹായിക്കാന്‍ യുവാവായ,സുന്ദരനായ  ഒരു പുത്രന്‍ കൂടെ വരുന്നു.( ആ ബ്രാമണ കുടുംബത്തിന്‍റെ പേര് ഞാന്‍ പരാമര്‍ശിക്കുന്നില്ല)  ആ കാലത്ത് പൂജാരിക്ക് രാജ ഗുരുവിന്‍റെ സ്ഥാനം കൂടി കല്പിച്ചിരുന്നു.

അന്ന് ടിബറ്റ് ഉള്‍പ്പെടെ ചീനയുടെ കുറെ ഭാഗങ്ങള്‍ ഭരിച്ചിരുന്നത് ഒരു ഹിന്ദു രാജ വംശം ആയിരുന്നു.'വരാഹ വംശം' എന്ന ആ രാജ വംശത്തിന്‍റെ കുലദേവത ബദരിനാഥന്‍  അഥവാ വിഷ്ണു ആയിരുന്നു.അക്കാലത്തെ രാജാവിന് ഒരു മകള്‍ മാത്രം ...ലാസ ..അതി സുന്ദരി ആയിരുന്ന ലാസ രാജകുമാരിയുടെ  സൌദ്ദരൃത്തെ കുറിച്ചുള്ള കഥകള്‍ ഹിമാലയ പ്രാന്ത പ്രദേശത്തെ രാജ്യങ്ങളിലൊക്കെ പരന്നിരുന്നു.
അന്ന് ചീനയിലെ പ്രബല രാജ വംശം ആയിരുന്ന ഹുനാണ്‍ വംശത്തിലെ രാജകുമാരനായിരുന്ന" ഡങ് ഹൂന്നാണ്‍ " ലാസയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഏറ്റവും ആക്രമകാരികള്‍ ആയിരുന്ന ഈ വംശത്തിലേക്ക് മകളെ അയക്കാന്‍ രാജാവിനോ, ഡങിനെ വിവാഹം കഴിക്കാന്‍ ലാസയോ ആഗ്രഹിച്ചിരുന്നില്ല.ഈകാരണത്താല്‍  വരാഹ രാജ്യത്തിന്‍റെ അതിര്‍ത്തികളില്‍  ഹുനാണ്‍മാരുടെ അക്രമം വര്‍ധിച്ചു വന്നിരുന്നു.

അതുകൊണ്ട് തന്നെ സ്വസ്ഥമായി ബദരിനാഥ്ല്‍ ദര്‍ശനം നടത്താന്‍ പോകാന്‍  പോലും രാജാവിനു  കഴിഞ്ഞിരുന്നില്ല,അതുകൊണ്ടു  സ്വന്തം രാജ്യത്തു തന്നെ ഒരു ക്ഷേത്രം പണിതു ബദരി നാഥനെ പ്രതിഷ്ടിക്കാന്‍  അദ്ദേഹം തീരുമാനിച്ചു . അദ്ദേഹം ബദരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയും ആയി ഇതു സംസാരിക്കുകയും പൂജാദി കാരൃങ്ള്‍ക്കായി മകന്‍ നമ്പൂതിരിയെ അയക്കണം എന്നു അപേക്ഷിക്കുകയും ചെയ്തു.


അപ്രകാരം ബ്രമദത്തന്‍ എന്ന യുവാവായ നമ്പൂതിരി വരാഹ രാജ്യത്തെത്തുന്നതോടെ കഥയുടെ രണ്ടാം ഭാഗ്ം ആരംഭിക്കുകയായി .

സുന്ദരനായ ആ ബ്രാമണ യുവാവ് വളരെ പെട്ടെന്നു തന്നെ എല്ലാവര്‍ക്കും പ്രിയംകരനായി മാറി.  മംഗോളിയന്‍ മുഖം ഇല്ലാത്ത , മറ്റ് ബ്രാമണരില്‍ നിന്നും വ്യത്യസ്ഥമായി  ആയോധന വിദ്യകള്‍ കൂടി അഭ്യസിച്ച  ആ പൂജാരി, ആ ഹിമാലയന്‍ രാജ്യത്തെ പെണ്‍കുട്ടികളുടെ സ്വപ്ന കാമുകനാകാന്‍ ഏറെ നാള്‍ വേണ്ടി വന്നില്ല.വരാഹ രാജ്യത്തെ സൈന്യത്തെ കേരളത്തിന്‍റെ കളരി പയ്റ്റ് കൂടി ബ്രമദത്തന്‍  അഭ്യസിപ്പിക്കാന്‍  തുടങ്ങി.

കാലം കടന്നു പോയി....

ആ ഹിമാലയ രാജ്യത്ത് , ആരും അറിയാതെ ഒരു അനുരാഗ നദി അതിന്‍റെ പ്രയാണം തുടങ്ങിയിരുന്നു. 'ലാസ രാജകുമാരിയും ബ്രമദത്തനും പരസ്പരം ഹൃദയം കൈ മാറിയതിന് മഞ്ഞണിഞ ഹിമവല്‍ ശ്രിംഗങള്‍ മാത്രം സാക്ഷിയായി .
ഇതിനിടയില്‍ ഹുനാണ്‍മാര്‍ വരാഹ രാജ്യത്തേക്ക് പട നയിക്കുന്നു എന്ന വാര്‍ത്ത പരന്നു തുടങ്ങി.

നേരിട്ടുള്ള ഏറ്റുമുട്ടലില്‍ പരാജയം ഉറപ്പാനെന്നറിയാവുന്ന വരാഹ രാജാവ് സന്ധിക്കു തയ്യാറായി .കപ്പം കൊടുക്കാനും ഹുനാണ്‍ രാജാവിന്‍റെ അധികാരം അംഗീകരിക്കാനും അദ്ദേഹം സമ്മതിച്ചു.എന്നാല്‍ സൈന്യാധിപനും യുവരാജാവും ആയ  ഡങ് നു  ഒരേ ഒരു വ്യവസ്ഥയെ ഉണ്ടായിരുന്നുള്ളൂ. ലാസ രാജകുമാരിയെ തനിക്ക് വിവാഹം കഴിച്ചു തരണം.ധര്‍മ സങ്കടത്തില്‍ ആയ രാജാവിന് പ്രജാ രക്ഷ മുന്‍ നിറുത്തി  സമ്മതിക്കുകയെ നിര്‍വാഹം ഉണ്ടായിരുന്നുള്ളൂ.
മംഗോളിയയിലേക്ക് പട നയിക്കുന്ന ഡങ്  രാജകുമാരന്‍ തിരിച്ചു വന്നാല്‍ ഉടന്‍  വിവാഹം എന്നു തീരുമാനിക്കപ്പെട്ടു.

ഇതോന്നും അറിയാതെ ലാസ രാജകുമാരിയും ബ്രമദത്തനും സ്വപ്നങ്ങള്‍ നെയ്തു കൂട്ടി. അങ്ങ് അകലെ യുള്ള പച്ച പുതച്ച മനോഹരമായ കേരളം എന്ന നാടിനെ കുറിച്ചും അതിന്‍റെ ഭംഗിയെ കുറിച്ചും ലാസ രാജ കുമാരി സ്വപ്നങ്ങള്‍ കണ്ടു.

എന്നാല്‍ തന്‍റെ വിവാഹം തീരുമാനിച്ചു എന്ന വാര്‍ത്ത അമ്മയില്‍ നിന്നും അറിഞ്ഞ കുമാരി പിതാവിന്‍റെ മുന്നിലേക്ക് ആര്‍ത്ത് എത്തി . താന്‍  ബ്രമദത്തനും  ആയി പ്രണയത്തിലാണെന്ന സത്യം അവള്‍ പിതാവിനോടു തുറന്നു പറഞ്ഞു. തന്‍റെ ആഗ്രഹം സാധിച്ചു  തന്നില്ല എങ്കില്‍ആത്മഹൂതി നടത്തും എന്ന മകളുടെ ഭീഷണിക്ക് മുന്നില്‍ പാവം രാജാവിന് മുട്ടു മടക്കേണ്ടി വന്നു.മാത്രമല്ല ബ്രമദത്തനെ രാജാവിനും ഇഷ്ഠം ആയിരുന്നു.

അദ്ദേഹം ബ്രമദത്തന്റ്റെ പിതാവിനെ ബന്ധപ്പെട്ടു.ഒടുവില്‍ ഡങ് ഹൂന്നാണ്‍ മംഗോളിയയില്‍ നിന്നും തിരിച്ചു വരുന്നതിന് മുന്പ് വിവാഹം നടത്താനും ,വിവാഹശേഷം ഉടന്‍ കേരളത്തിലേക്ക് തിരിക്കാനും അവര്‍ തീരുമാനിച്ചു.നന്ദാ പര്‍വതം ഇറങ്ങിയാല്‍ പിന്നെ ഉത്തരാഖണ്ഡ് രാജാവിന്‍റെ സംരക്ഷണം ഉണ്ടാകും എന്നും ,ഹുനാണ്‍ മാരെ നേരിടാനും ഉത്തരാഖണ്ഡ് രാജാവു  സഹായിക്കാം എന്നും തീരുമാനിച്ചു.അങ്ങിനെ ആ മഞ്ഞുകാലത്ത് തന്നെ വിവാഹം നടത്താന്‍  തീരുമാനിക്കപ്പെട്ടു.


എന്നാല്‍ വരാഹ രാജ്യത്തെ സ്വന്തം  ചാരന്‍മാര്‍ വഴി ഡങ് ഹൂന്നാണ്‍ വിവരം അറിഞ്ഞു ,പക്ഷേ മംഗോളിയയില്‍  നിന്നും ഉടന്‍ പുറപ്പെട്ട് വരാന്‍ കഴിയാത്തതിനാല്‍ അയാള്‍ മറ്റൊരു പദ്ധതി തയ്യാറാക്കി.വരാഹ രാജാവിനെയോ ഉത്തരാഖണ്ഡ് രാജാവിനെയോ പിണക്കാതെ തന്‍റെ നേരിട്ടുള്ള ഇടപെടല്‍ ഇല്ലാതെ തന്നെ ലാസയെ  മംഗോളിയയിലേക്ക്  കടത്തികൊണ്ട് പോരുക .മറ്റുള്ളവരെ കൊന്നൊടുക്കുക ,മഞ്ഞു കാലത്തെ പ്രവചനാതീതം ആയ ഹിമാലയന്‍ കലാവസ്ഥയുടെ മറവില്‍ കാര്യം സാധിക്കുക.അതായിരുന്നു ഹൂണന്‍റെ ബുദ്ധി.

                                             
തന്‍റെ വിശ്വസ്ഥരായ പടയാളികളെ തൃശൂല്‍ പര്‍വതനിരകളില്‍ തയാറാക്കി നിറുത്തിയ ശേഷം ഡങ് ഹൂന്നാണ്‍  , വരാഹ രാജാവിന് സന്ദേശം അയച്ചു,"താന്‍ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു  ഉടനെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുക" എന്നതായിരുന്നു സന്ദേശം.ചതി മനസ്സിലാക്കാത്ത രാജാവ് ഉടനെ മകളുടെ വിവാഹം നടത്താനും അന്ന് തന്നെ വിവാഹ സംഘം നന്ദാ പര്‍വതം കടക്കാനുള്ള യാത്ര തുടങ്ങാനും തീരുമാനിച്ചു.അപ്രകാരം വിവാഹത്തിന്‍റെ അന്ന് തന്നെ ആ യുവ മിഥുനങ്ങള്‍ അഞ്ഞൂറോളം വരുന്ന സംഘതോടൊപ്പം യാത്ര തുടങ്ങി .

അന്ന് രാത്രി തൃശൂല്‍ പര്‍വത നിരകളിലെ രൂപ് കുണ്ഡ് തടാകകരയില്‍ ആണ് അവര്‍ തങ്ങാന്‍തീരുമാനിച്ചത് .  നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ട ഒരു പ്രെദേശം ആണ് രൂപ് കുണ്ഡ്    .ഷീണം കൊണ്ട് എല്ലാവരും തളര്‍ന്നുറങ്ങിയ ആ രാത്രിയില്‍   മലകള്‍ക്ക് ചുറ്റും ഹൂണന്‍മാരുടെ വലിയ കവണികള്‍ വഹിച്ചു കൊണ്ടുള്ള കുതിരവണ്ടികള്‍ നിശബ്ദ്തം   എത്തി . പെട്ടെന്ന്  നാല്ചുറ്റും നിന്ന് കവണികളില്‍ നിന്നും ഇരുമ്പു ഉണ്ടകള്‍ താഴേക്കു പാഞ്ഞു.  അതിനിടയില്‍ കൂടാരത്തില്‍ നിന്നും ലാസ രാജകുമാരിയെ പിടിച്ചിറക്കിയ ചീനന്‍മാര്‍ ,അതു തടയാന്‍ വേണ്ടി പൊരുതിയ  ബ്രമദത്തനെ രാജകുമാരിക്ക് മുന്‍പില്‍ വച്ച്  ,അവര്‍  പിന്നില്‍ നിന്നും വെട്ടി വീഴ്ത്തി, തല അറുത്തു കൊന്നു .ആ ദൃശ്യം കണ്ട്   ബോധരഹിതയായ കുമാരിയെയും കൊണ്ട്  ഹൂണന്‍മാരുടെ കുതിര വണ്ടികള്‍ മംഗോളിയയിലേക്ക് പാഞ്ഞു.

ആ വിവാഹ സംഘത്തിലെ ബാക്കി എല്ലാവരും   ഇരുമ്പു ഉണ്ടകള്‍ എറ്റു തല തകര്‍ന്നും, ചീനന്‍മാരുടെ വാളിന് ഇരയായും മരിച്ചു വീണു. ആ ശരീരങ്ങള്‍ ചീനന്‍മാര്‍ തടാകത്തില്‍ താഴ്ത്തി..ഹൂണണ്മാര്‍ തട്ടികൊണ്ടുപോയ കുമാരിക്ക് എപ്പോഴോ ബോധം തിരിച്ചു കിട്ടി ,കുതിര  വണ്ടിയില്‍ നിന്നും എടുത്ത് ചാടിയ കുമാരി ഹിമാലയത്തിലെ അഗാധ ഗര്‍ത്തങ്ങളിലെവിടെയോ ഒരു ചുവന്ന പൊട്ട് പോലെ മാഞ്ഞുപോയി...

അങ്ങിനെ  മഞ്ഞു മൂടിയ രൂപ്‌കുണ്ഡ്‌ തടാകത്തിന്റെ അടി തട്ടിലും , ഹിമാലയ ഗര്‍ത്തങ്ങളിലും ആയി ,ആരും അറിയാതെ,  ആ പ്രണയ കഥക്കു ദുരന്ത പരിസമാപ്തി കുറിക്കപ്പെട്ടു. മോശം കാലാവസ്ഥയില്‍ പെട്ട് അവരെ കാണാതായി എന്നു ലോകം മുഴുവന്‍ വിശ്വസിച്ചു .

ഗുരുജി കഥ പറഞ്ഞു നിറുത്തി.എല്ലാവരും ഏതോ ഒരു ലോകത്ത് സ്വയം   നഷ്ട പ്പെട്ടിരിക്കുകയാണ്.  " ഇന്നും ചില പൌര്‍ണമി രാത്രി കളില്‍ കുമാരിയുടെ ആത്മാവ് ഇവീടെ വരും അത്രേ." എന്നിട്ടു ആ വിരഹ ഗാനം പാടി നടക്കും !!!!  "
അപ്പോ ഞാന്‍ കണ്ട ആ രൂപം ? ചോദിക്കാതിരിക്കാന്‍ ആയില്ല എനിക്ക്...

"അതോ  ദുര്‍മരണപെട്ട ബ്രാമണ ആത്മാക്കള്‍ ബ്രമരക്ഷസ്സുകള്‍ ആയി മാറും എന്നറിയാമോ ? അതു തന്നെയാണ്  നീ കണ്ടത്. നീ നാട്ടുകാരനായത് കൊണ്ട്  നിന്നെ തേടി വന്നതാകാം" ഗുരുജി അപൂര്‍വമായ ഒരു തമാശ പറഞ്ഞു.

ഞാന്‍ മരവിച്ചിരിക്കുകയായിരുന്നു.ആയിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുര്‍മരണ പെട്ട ബ്രമദത്തന്റ്റെ ആത്മാവാണോ എന്നെ ഭയപ്പെടുത്തിയത്!!!!!
പക്ഷേ ശരിക്കും ഗുരുജി പറഞ്ഞത്  തമാശ അല്ലായിരുന്നു . മരണാനന്തര കര്‍മ്മങ്ങള്‍ കിട്ടാകയാല്‍ വര്‍ഷങ്ങള്‍ ആയി ആ മല നിരകളില്‍ മോക്ഷം കിട്ടാതെ അലയുന്ന ഒരു
ആത്മാവിന്‍റെ  ( ഒരു കൂട്ടം ആത്മാക്കളുടെ ?! )  അപേക്ഷ ആയിരുന്നോ ആ കാഴ്ച്ച?!

(  സന്യാസിക്ക് കര്‍മ്മങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതിനാല്‍ ,  തിരിച്ചു വന്ന ഞാന്‍ ഗംഗ നദികരയില്‍  ബ്രമദത്തനും,ലാസ രാജകുമാരിക്കും ,   അറിയാത്ത മറ്റുള്ളവര്‍ക്കൊക്കെയും വേണ്ടി  പാണ്ഡയെ (ഗംഗയിലെ പുരോഹിതന്‍ ) കൊണ്ട് സങ്കല്‍പ തര്‍പ്പണം നടത്തിച്ചത്  , എന്‍റെ മനസ്സിന്‍റെ ശാന്തിക്ക് വേണ്ടി ആയിരുന്നു.അപ്പോളതാ പാണ്ടയുടെ ചോദ്യം " സ്വാമി ,ഈ  ബ്രമദത്തനും ലാസയും ഒക്കെ ആരാ ?...അങ്ങയുടെ ആശ്രമത്തിലെ വേറെ കുറെ  സന്യാസിമാരും എന്നെ കൊണ്ട് ഇതു ചെയ്യിച്ചല്ലോ..".....)




ഇതൊരു കഥ അല്ല.....ഇനി. ചരിത്രം സംസാരിക്കട്ടെ.......... ശാസ്ത്രം തെളിയിക്കട്ടെ  !!!!!!!

                                                                       ചരിത്രം



                                                                മഞ്ഞുമൂടിയ  തടാകം

അനവധി നിഗൂഡതകള്‍ ഉറങ്ങുന്ന ഹിമാലയ പര്‍വ്വത താഴ്വരയിലെ സംസ്ഥാനമായ  ഉത്തര്‍ഖണ്ഡിലെ ഗഢ്‌വാള്‍മേഖലയില്‍ ചമോലി ജില്ലയിലുള്ള രൂപ്‌കുണ്ഡ്‌ തടാകം.

ത്രിശൂല്‍ പര്‍വതത്തിന്റെ മടിയില്‍ 16,499 അടി ഉയരത്തില്‍, മലമടക്കുകള്‍ക്കിടയിലുള്ള ഈ തടാകം `നിഗൂഢ തടാക'മെന്നും `അസ്ഥികൂടങ്ങളുടെ തടാക'മെന്നും അറിയപ്പെടുന്നു. നന്ദാദേവി വന്യജീവിസംരക്ഷണകേന്ദ്രത്തിലെ റേഞ്ചറായിരുന്ന എച്ച്‌.കെ. മധ്വാളാണ്‌ 1942ല്‍ ഈ തടാകത്തിനടിയില്‍ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്‌.

 ഇതെങ്ങനെ സംഭവിച്ചുവെന്ന്‌ പലതരം നിഗമനങ്ങളും കെട്ടുകഥകളും ഉണ്ടായി.
കശ്‌മീരിലെ ജനറല്‍ സോറാവാര്‍ സിങ്ങിന്റെ സൈന്യം 1841ല്‍ ടിബറ്റ്‌ യുദ്ധത്തിനുശേഷമുള്ള മടക്കയാത്രയില്‍ വഴിതെറ്റി അപകടത്തില്‍പെട്ടതാണ്‌ എന്നായിരുന്നു ഒരു നിഗമനം.

നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു കഥയില്‍, 550 വര്‍ഷം മുമ്പ്‌ കനൗജ്‌ രാജാവായിരുന്ന ജസ്‌ദ്വാള്‍ അനന്തരാവകാശിയുടെ ജന്മദിനാഘോഷഭാഗമായി നന്ദാദേവി പര്‍വത തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ആഭാസകരമായ പാട്ടും ആട്ടവുമായി നടത്തിയ തീര്‍ത്ഥയാത്ര നാട്ടുദേവതയായ ലാതുവിനെ കോപിപ്പിച്ചു. ഭീകരമായ ആലിപ്പഴവര്‍ഷത്തോടെ ദേവത അവരെയൊന്നാകെ കൊന്നൊടുക്കി രൂപ്‌കുണ്ഡ്‌ തടാകത്തിലേക്ക്‌ വലിച്ചെറിഞ്ഞത്രെ.

ഈ കഥയ്‌ക്ക്‌ ഒരു പാഠഭേദമുണ്ട്‌. ജസ്‌ദ്വാള്‍ രാജാവ്‌ ഭാര്യ ബാല്‍പ റാണിയുമൊത്താണ്‌ തീര്‍ത്ഥയാത്രയ്‌ക്കു പോയതെന്നും, രൂപ്‌കുണ്ഡിനു സമീപം വച്ച്‌ റാണി ഒരു കുഞ്ഞിന്‌ ജന്മം നല്‍കിയെന്നും, തന്റെ വിശുദ്ധദേശത്തെ അശുദ്ധമാക്കിയതില്‍ കോപിഷ്‌ഠയായ നന്ദാദേവി ആലിപ്പഴം വര്‍ഷിച്ച്‌ സംഘത്തെയൊന്നാകെ കൊന്നൊടുക്കിയെന്നുമാണ്‌ കഥ.



                                                                    വേനല്‍ കാഴ്ച

തീര്‍ത്ഥാടകരാകാം കൂട്ടമരണത്തിനിരയായത്‌ എന്നു വിശ്വസിക്കപ്പെടുന്നു. 19-ാം ശതകത്തിലാണ്‌ സംഭവം നടന്നതെന്ന്‌ ആദ്യം കരുതിയെങ്കിലും 1960 കളില്‍ ശേഖരിച്ച അസ്ഥിഖണ്ഡങ്ങളുടെ കാര്‍ബണ്‍ കാലഗണനയില്‍ മരണം 12-15 ശതകത്തിനിടയിലാകാമെന്ന്‌ കണ്ടെത്തി.

എന്നാല്‍ 2004ല്‍ ഒരു സംഘം ഇന്ത്യന്‍-യൂറോപ്യന്‍ ശാസ്‌ത്രസംഘം അസ്ഥികൂടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി. ആഭരണങ്ങള്‍, തലയോട്ടികള്‍, അസ്ഥിഖണ്ഡങ്ങള്‍ എന്നിവ മാത്രമല്ല,�വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മഞ്ഞുമൂടിക്കിടക്കുന്ന തടാകത്തിനടിയില്‍നിന്ന്‌ മാംസാവശിഷ്ടങ്ങളും ശേഖരിച്ച്‌ ഇവര്‍ പഠനവിധേയമാക്കി. ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ അസ്ഥികളുടെ കാര്‍ബണ്‍ടെസ്റ്റില്‍ കാലം എ.ഡി. 850 മുതല്‍ 30 വര്‍ഷത്തിനുള്ളിലാകാമെന്ന്‌ നിര്‍ണയിച്ചു.

ഡി.എന്‍.എ.ടെസ്റ്റില്‍ തെളിഞ്ഞത്‌ നാട്ടുകാരായ പോര്‍ട്ടര്‍മാരെ കൂടാതെ ദക്ഷിണ ഭാരതത്തിലെ ബ്രാഹ്മണരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ്‌. ഒരു ക്രിക്കറ്റ്‌ബോളിനേക്കാള്‍ വലുപ്പത്തിലുള്ള ആലിപ്പഴങ്ങള്‍ പെട്ടെന്ന്‌ വര്‍ഷിച്ചതാകാം മരണകാരണമെന്ന്‌ ഈ ശാസ്‌ത്രസംഘം കരുതുന്നു. തലയോട്ടികളിലെല്ലാം ആ ക്ഷതമുണ്ടായിരുന്നു. പിന്നീട്‌ ഏറെക്കാലം തടാകം മഞ്ഞുമൂടിയ അവസ്ഥയിലായിരുന്നതിനാല്‍ ഈ മൃതശരീരങ്ങള്‍ സംരക്ഷിക്കപ്പെട്ടു.


                                                               അസ്ഥികൂടങ്ങളുടെ തടാകം

പക്ഷേ സ്നേഹിതാ സത്യം ഇതൊന്നുമല്ല . അത് ഞാന്‍ നേരത്തെ വിവരിച്ചു കഴിഞ്ഞു..

നിങ്ങള്‍ക്കത്     വിശ്വസിക്കാം .....വിശ്വസിക്കാതിരിക്കാം...!!!!!!


സ്നേഹ പൂര്‍വം

പദ്മ തീര്‍ഥ

(ഒപ്പ്)


ചരിത്ര വിവരങ്ങള്‍ക്ക് കടപ്പാട് ഇന്‍റെര്‍നെറ്റിലെ ലേഖനങ്ങള്‍.
***(ഇതു വായിക്കുന്നവര്‍  "വിശ്വസിച്ചാലും  ഇല്ലെങ്കിലും" എന്ന ആദ്യ പോസ്റ്റ് വായിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.