Sunday 18 December 2011

അശ്വത്ഥാമാവ്

വിശ്വസിച്ചാലും ഇല്ലെങ്കിലും  ഭാഗം 3








പ്രിയ സുഹൃത്തെ ,

ഒരു വലിയ ഇടവേളക്ക് ശേഷം ആണ് താങ്കള്‍ക്കു ഒരു കത്ത് എഴുതുവാന്‍ സാധിച്ചത് .ഞാന്‍ ഒരു ഭാരത പരിക്രമത്തില്‍ ആയിരുന്നു എന്നും വന്നതിനു ശേഷം എഴുതാം എന്നും പറഞ്ഞിരുന്നല്ലോ.കഴിഞ്ഞ ദിവസം ആണ് തിരിച്ചെത്തിയത്.ഈ യാത്രക്ക് ഒരു വിശേഷം ഉണ്ടായിരുന്നു.ഗുരുജി ഞങ്ങളോടൊപ്പം ഇല്ലായിരുന്നു . തികച്ചും സ്വതന്ത്രമായ ഒരു യാത്ര.
ഞങ്ങള്‍ മൂന്നു സന്യാസിമാര്‍ മാത്രം,അതില്‍ തന്നെ മുതിര്‍ന്ന ആള്‍ എന്ന നിലയില്‍ , പുറപ്പെടുന്നതിന് മുന്‍പ് ഗുരുജി എന്നെ വിളിച്ചു. "ഒരു കാര്യം നീ ഓര്‍ക്കണം മറ്റുള്ളവരുടെ കൂടി ഉത്തരവാദിത്തം നിനക്കാണ്,ഇത്തരം പരിക്രമണം ഒറ്റയ്ക്ക് നടത്തേണ്ടതാണ് ,അതിനാല്‍ എനിക്കോ മറ്റ് സ്വാമിമാര്‍ക്കോ നിങ്ങള്‍ക്കൊപ്പം വരാന്‍ ആവില്ല. ഇവിടെ എല്ലാ തീരുമാനങ്ങളും സ്വയം എടുക്കണം.ഈ 90 ദിവസം ഭാരതത്തിലെ ഏതൊരു സ്ഥലത്തും നിങ്ങള്‍ക്ക് പോകാം. തീരുമാനം നിങ്ങളുടെ സ്വന്തം.പക്ഷേ നിന്‍റെ എടുത്തു ചാട്ടം നിയന്ത്രിക്കണം".

അങ്ങിനെ ആ യാത്ര ആരംഭിച്ചു...പക്ഷേ വിധി എന്നും എന്നെ അത്ഭുതങ്ങളുടെ ലോകത്തേക്കാണല്ലോ കൂട്ടി കൊണ്ട് പോവുക.അല്ലെങ്കില്‍ പിന്നെ നര്‍മദാ തീരത്ത് വച്ച് ,ആ ജര്‍മന്‍ പര്യവേഷകരെ കാണേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ.പാരാസൈകോളജിയില്‍ റിസര്‍ച്ചു ചെയ്യുന്ന അഞ്ചു പേരുടെ ഒരു സ്ഘ്ം,ഇന്ത്യ യിലെയും വിശിഷ്യ ഹിമാലയത്തിലെയും പാരാ നോര്‍മല്‍ പ്രതിഭാസങ്ങള്‍ പഠിക്കാന്‍ വര്‍ഷങ്ങള്‍ ആയി ഇന്ത്യ യില്‍ പര്യടനം നടത്തുന്നവര്‍ . ഒരു പക്ഷേ നമ്മള്‍ ഇന്ത്യ ക്കാരെക്കാള്‍ നമ്മുടെ സംസ്കാരം അറിയുന്നവര്‍ .സഘതലവന്‍ പ്രൊഫസര്‍ കോള്‍മാന്‍ , ഹിന്ദിയും സംസ്കൃതവും തമിഴ് ഉം ഉള്‍പ്പെടെ ആറോളം ഇന്ത്യന്‍ ഭാക്ഷകള്‍ കൈ കാര്യം ചെയ്യുന്നആള്‍   കൂട്ടത്തില്‍ രണ്ടുപേര്‍ സ്ത്രീകള്‍ .  എല്ലാവരും ശുദ്ധ സസ്യഭൂകുകള്‍ .
നര്‍മ്മദയുടെ തീരത്തെ ഒരു ശിവ ക്ഷേതൃത്തില്‍ വിശ്രമിക്കുന്ന സമയത്താണു ഞങ്ങള്‍ തമ്മില്‍ കാണുന്നതും ,സംസാരിക്കുന്നതും . 
                                    
 ഹിമാലയത്തിലെ അതിമാനുഷരെ കുറീച്ചു പറഞ്ഞു വന്നപ്പോള്‍  കോള്‍മാന്‍ എന്നോടു ചോദിച്ചു നിങ്ങളുടെ മിത്തുകള്‍ പ്രകാരം ചിരഞ്ജീവികള്‍ ആരൊക്കെ എന്നു അറിയാമോ ? 'ഹനുമാന്‍ മാര്‍കണ്ഡേയന്‍ ...ഇതേ എനിക്കു അറിയൂ എന്നു പറഞ്ഞപ്പോള്‍ സായിപ്പ് കൂടി ചേര്‍ത്തു " ശുക മഹര്‍ഷി ,  വിദുരര്‍ ,കൃപ ആചാര്യ  . (മഹാ ഭാരതത്തിലെ ) പിന്നെ ഒരാളു കൂടി ഉണ്ട്  !ആ ആള്‍ക്ക് പിന്നാലേ ആണ് ഞങ്ങള്‍ , അതാണ്  "അശ്വത്ഥാമാവ് " ഞാന്‍ ഒന്നു ഞെട്ടി..
മഹാഭാരത യുദ്ധം .അവസാനിച്ച രാത്രി ....ആ കറുത്ത രാത്രിയില്‍ ഇരുട്ടിന്‍റെ മറപറ്റി ,പാണ്ഡവ കൂടാരങ്ങളിലേക്ക് നടന്നടുക്കുന്ന ഒരു കറുത്ത രൂപം . കയ്യില്‍ തിളങ്ങുന്ന ശിവ ഗഡ്ഗം,വിജയ ലഹരിയില്‍ തളര്‍ന്നുറങ്ങുന്ന പാണ്ഡവ സൈന്യത്തിന് മേലെ ഒരു അശനിപാതം പോലെ പെയ്തിറങ്ങുന്ന ആ രൂപം പാണ്ഡവ സൈന്യത്തെ ഒട്ടാകെ അരും കൊലചെയ്യുന്നു.

ദൌപതിയുടെ അഞ്ചു മക്കളെയും കൊല ചെയ്ത ശേഷം, പഞ്ച പാണ്ഡവരെ വധിച്ചു എന്ന  സംതൃപ് യില്‍ ,മരണാസനനായ  ദുര്യോദ്ധന സമഷം വാര്‍ത്ത എത്തിക്കാനായി തിരിച്ചു പോകുന്ന കറുത്ത വസ്ത്രം കൊണ്ട് പുതച്ച ആ രൂപം ആണ്  അശ്വത്ഥാമാവ്  എന്നു കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഓടി എത്തിയത്.
ശരിയാണ് ... അശ്വത്ഥാമാവ് ചിരംജീവി ആണ്,നെറ്റിയിലെ ചൂഡാമണി എന്ന രത്നം പറിച്ചിടുത്തു കൊണ്ട്  ശ്രീ  കൃഷ്ണന്‍ ശപിക്കുന്നുണ്ട് "ചിരംജീവി  ആയി ,നെറ്റിയില്‍ഉണങാത്ത വൃണവും ആയി കലി യുഗം തീരും വരെ അലയെട്ടെ എന്ന്‍.". .... . . പക്ഷേ ഈ സായിപ്പുമാര്‍ എന്തിനാണ് അയാളുടെ പുറകെ നടയ്ക്കുന്നത്?

കോള്‍മാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു."മറ്റുള്ളവരൊക്കെ ഹിമാലയത്തിലെ മനുഷ്യ നു കടന്നു ചെല്ലാന്‍ ആവാത്ത ഇടങ്ങളില്‍ ആണ് ജീവിക്കുന്നതു , അതിനാല്‍   കാണാനും, കണ്ടാല്‍ മനസ്സിലാവാനും പ്രയാസം. പക്ഷേ ഇദ്ദേഹം മനുഷ്യരോടൊപ്പം ജീവിക്കുന്നു .നെറ്റിയിലെ മുറിവ്  തിരിച്ചറിയാനുള്ള  അടയാളം.മാത്രമല്ല , രാജസ്ഥാന്‍ മരുഭൂമിയില്‍ ഒറ്റയ്ക്ക് അലയുന്ന  ഒരു മനുഷ്യനെ കുറിച്ച് ഇന്ത്യന്‍ ആര്‍മി പല പ്രവിശ്യവും റിപോര്‍ട്ട് ചെയ്യ്തിട്ടുണ്ട്. ഈ നര്‍മദാ തീരത്തുള്ള വനപ്രദേശത്തു ബില്ല ആദിവാസികള്‍ക്കിടയില്‍ പല പ്രാവിശ്യം  അശ്വത്ഥാമാവിനെ കണ്ടതായി പറയപ്പെടുന്നു.പൈലറ്റ് ബാബ എന്നു വിളിക്കുന്ന നിങ്ങളുടെ ഒരു സ്വാമിയുടെ പുസ്തകത്തില്‍ ഈ വിവരണം ഉണ്ട്.പല പ്രാവിശ്യം ഞങ്ങള്‍ ലക്ഷ്യത്തിന് അടുത്തെത്തിയതാണ് ,പക്ഷേ കാണാന്‍ മാത്രം ഇതുവരെ കഴിഞ്ഞില്ല .
"ഇനി ഞങ്ങള്‍ പോകുന്നത് മധ്യപ്രദേശിലേക്കാണ് " .കോള്‍മാന്‍ തുടര്‍ന്നു....
മധ്യപ്രദേശിലെ ഖണ്ഡ്വക്ക് അടുത്തുള്ള അസീര്‍ഗാഹിലെ കോട്ട... നിഗൂഢതകളുടെയും അന്ധവിശ്വാസങ്ങളുടെയും കൊത്തളം ... ഈ കോട്ടയ്ക്കുള്ളിലുള്ള ശിവക്ഷേത്രത്തില്‍  അശ്വത്ഥാമാവ് ഇപ്പോളും ആരാധന നടത്തുന്നതായി പറയപ്പെടുന്നു.ഇവിടെ ചിരംജീവിയായ അശ്വഥാമാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. താങ്കള്‍ കൂടുന്നോ ഞങ്ങളോടൊപ്പം?.എന്‍റെ മനസ്സ് ഇളകി തുടങ്ങിയിരുന്നു. ആയിരകണക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന ഒരു ഇതിഹാസ കഥാപാത്രത്തെ നേരില്‍ കാണാന്‍ ഒരു യാത്ര.....
എന്തിനേറെ പറയുന്നു ഞങ്ങളുടെ ഭാരത പരിക്രമയിലെ അടുത്ത ലക്ഷ്യം  മധ്യപ്രദേശിലെ ഖണ്ഡ്വക്ക്  ആയി മാറി എന്നു പറഞ്ഞാല്‍ മതിയല്ലോ. കൂട്ടിന് ജര്‍മന്‍കാരായ ഗവേഷകരും (അതോ ഭ്രാന്തന്‍മാരോ !!!)
ബര്ഹംപൂരില്ന്നിന്ന് 20 കിലോമീറ്റര്‍ അകലെ ആണ് അസീര്‍ഗാഹിലെ കോട്ട.കോട്ടയ്ക്ക് സമീപത്തുള്ള ആളുകളില്‍ നിന്നും  ഞങ്ങള്‍ ആദ്യം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു .
പലര്‍ക്കും  പല കഥകളാണ് ഈ കോട്ടയെ കുറിച്ച് പറയാനുണ്ടായിരുന്നത്. കോട്ടയില്‍ പല  തവണ അശ്വത്ഥാമാവിനെ നേരിട്ട് കണ്ടിട്ടുള്ളതായി മുത്തശ്ശി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞു.
കോട്ടക്കുള്ളിലുള്ള കുളത്തില്ചൂണ്ടയിടാന്‍ ചെന്ന  തന്നെ കുളത്തിലേക്ക് ആരോ തള്ളിയിട്ടെന്നും, അത് അശ്വത്ഥാമാവ് തന്നെയായിരുന്നുവെന്നുമാണ് മറ്റൊരാള്ക്ക് പറയാനുണ്ടായിരുന്നത്.
ആരും അങ്ങോട്ട് കടക്കുന്നത് അശ്വത്ഥാമാവിന് ഇഷ്ടമല്ലത്രേ. “അശ്വത്ഥാമാവിനെ കാണുന്ന ആരുടെയും മാനസികനില തകരാറിലാവും” എന്നാണ് വേറൊരാള്പറഞ്ഞത്. ഇത്തരം വിശ്വാസങ്ങള്കേട്ട ശേഷമാണ് ഞങ്ങള്ആ കോട്ടയിലേയ്ക്ക് പോയത് .
ശിലായുഗത്തിന്റെ സ്മാരകമാണെന്നേ തോന്നൂ കോട്ട ഇന്നു കണ്ടാല്‍ ,. വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ അതി ഭീകരമായ  അന്തരീക്ഷമാവും കോട്ട മുഴുവനും .വൈകുന്നേരം ആറു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കോട്ടക്കുള്ളില്‍ കടക്കാന്‍ തീരുമാനിച്ചു.

 കോട്ടയുടെ അകത്തു കടക്കുമ്പോള്‍ ആദ്യം കാണാന്‍ കഴിഞ്ഞത്  ഒരു ശവപ്പറമ്പാണ്. വളരെ പഴക്കം ചെന്ന ഒരു ശവകുടീരവും അവിടെയുണ്ടായിരുന്നു. അതിന് ബ്രിട്ടീഷുകാരുടെ കാലത്തോളം പഴക്കമുണ്ടെന്ന് കോള്‍മാന്‍  സൂചിപ്പിച്ചു.കുറച്ച് നേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. രണ്ടു ബ്ലോക്കുകളായി വിഭജിച്ച ഒരു കുളമായിരുന്നു പിന്നെ.
 ശിവക്ഷേത്രത്തില്പോകുന്നതിനു മുമ്പ് അശ്വത്ഥാമാവ് കുളിക്കുന്നത് ഈ കുളത്തിലാണെന്നാണ്  വിശ്വസം എന്നു ജര്‍മന്‍കാരി പറഞ്ഞു.
മഴവെള്ളം കൊണ്ടു നിറഞ്ഞ് കുളം വൃത്തിഹീനമായി പച്ച നിറത്തിലായിട്ടുണ്ടായിരുന്നു. ബര്‍ഹാംപൂരിലെ തിളച്ച ചൂടിലും ഈ കുളം വറ്റാറില്ല എന്നു കൂടി അവര്‍ പറഞപ്പോള്‍  ശരിക്കും    അത്ഭുതപ്പെട്ടുപോയി.
 മിനിറ്റുകള്‍ക്കുള്ളില്‍ ആ സ്ഥലം വിട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ താഴ്വരകളാല്‍ ചുറ്റപ്പെട്ട ഗുപ്തേശ്വര്‍ മഹാദേവന്‍റെ  ക്ഷേത്രം ഞങ്ങള്‍ കണ്ടു .ഞങ്ങളുടെ ലക്ഷ്യ സ്ഥാനം .
ഈ താഴ്വരകളിലൂടെ  ‘ഖാണ്ഡവവന’ത്തിലേക്ക് (ഖാണ്ഡവ ജില്ല ) കടക്കാവുന്ന ഒരു രഹസ്യപാതയുണ്ടെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള പടികളിലൂടെ ഞങ്ങള്ആ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഒരു ചെറിയ പിശകുപോലും മരണത്തിലേയ്ക്ക് തള്ളിയിടാവുന്ന തരത്തിലായിരുന്നു ആ പടിയിറക്കം..ക്ഷേത്രത്തില്‍ ദിവസപൂജ നടത്തുന്ന ഒരു പൂജാരിയെ ഞങ്ങള്‍ കണ്ടു .സന്യാസ വേഷധാരികളായ ഞങ്ങളെ കണ്ടപ്പോള്‍ അദ്ദേഹം സന്തോഷ പൂര്‍വം സ്വീകരിച്ചു.ഞങ്ങളുടെ ആഗമഉദേശ്യം അറിഞ്ഞപ്പോള്‍ പൂജാരിയുടെ മുഖത്തു ഒരു ഭയം ദൃശൃം ആയി.നേരം നന്നേ പുലര്‍ന്നാലെ താന്‍ ക്ഷേത്രത്തില്‍ വരാറുള്ളൂ എന്നു അദ്ദേഹ്ം പറഞ്ഞു എന്നാല്‍ അതിനു മുന്‍പേ ആരോ പൂജ നടത്തുന്നതിന്റെ ലക്ഷണം കാണാറുണ്ടെന്നും,ശിവ ലിംഗത്തില്‍ ഒരു റോസ പുഷ്പം കാണാറുണ്ടെന്നും പൂജാരി പറഞ്ഞു.ഇരുട്ട് വീഴുന്നതിന് മുന്‍പ് കോട്ടയ്ക്ക് പുറത്തു കടക്കാനുള്ള തത്രപാടിലായിരുന്നു പൂജാരി. ഒരു ട്രാക്ടര്‍റില്‍ മകനും കൂട്ടുകാരും എത്തിയതോടെ , പെട്ടെന്നു തന്നെ ആളു സ്ഥലം വിട്ടു. ഉത്തര ഭാരതത്തില്‍ നട അടക്കുന്ന പതിവൊന്നും ഇല്ല.
 
രാത്രി മുഴുവനും ആ ക്ഷേത്രത്തില്തന്നെ കഴിച്ചു കൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു .അര്‍ദ്ധ രാത്രി ആയപ്പോള്‍ എന്‍റെ കൂടെയുള്ള സ്വാമിമാര്‍  വല്ലാതെ അസ്വസ്ഥരായി  എത്രയും പെട്ടെന്നു അവിടം വിട്ടു പോകാം എന്ന്  അവര്‍ അവ്ശ്യപ്പെട്ടു.എന്നാല്‍ ഈ സമയത്ത് പുറത്തു പോകുന്നത് അപകടമാണെന്ന പ്രോഫ്സര്‍ കോള്‍മാന്‍റെ ഉപദേശം മൂലം അവര്‍ അടങ്ങി.അന്തരീഷം ഭയാനകം ആയി മാറി കൊണ്ടിരുന്നു.ജര്‍മന്‍കാര്‍ എന്തൊക്കയോ ഉപകരണങ്ങള്‍ പുറത്തെടുത്ത്  നോക്കുന്നുണ്ട്. ജര്‍മന്‍ ഭാക്ഷയില്‍ എന്തൊക്കയോ പറയുന്നുമുണ്ട്.ആത്മാവിന്റ്റെ സാന്നിധ്യം അറിയിക്കുന്ന ഉപകരണങ്ങള്‍ ആണ് അതെന്ന്  പ്രൊ: പറഞ്ഞു  .
രണ്ട് മണിയായപ്പോള്‍താപനില വളരെ വേഗം താഴാന്‍തുടങ്ങി. ആത്മാക്കള്‍ഉള്ള സ്ഥലത്തെ താപനില അതിവേഗം താഴുമെന്ന് ഏതോ പുസ്തകത്തില്‍വായിച്ചത് എനിക്ക് ഓര്‍മ്മ വന്നു. ശ്വാസം എടുക്കാന്‍ പ്രയാസം ആയ പോലെ തോന്നി തുടങ്ങി.കൂടെയുള്ളവരില്‍ , ജര്‍മന്‍കാര്‍ വരെ  ചെറുതായി ഭയക്കാന്‍ തുടങ്ങി എന്നു തോന്നി .

ഭയാനകമായ തരത്തില്‍സാഹചര്യം മാറിക്കൊണ്ടിരുന്നു.എവിടെ നിന്നോ കുറുനരികള്‍ ഓരിയിടുന്ന ശബ്ദം കേട്ടു തുടങ്ങി.ശിവ നാമം ജപിച്ച് കൊണ്ട് സ്വാമിമാര്‍ രണ്ടു പേരും കണ്ണടച്ചിരിക്കുകയാണ്.ആ ഇരുപ്പില്‍ എപ്പോളോ ഞാന്‍ ഒന്നു മയങ്ങി പോയി .എന്തോ ഒരു ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് .കൂടെ ഉള്ളവരെല്ലാം  നിലത്തു കിടന്നുറങ്ങുന്നു.ശബ്ദം കേള്‍ക്കുന്നത് കുളത്തിന്റെ ഭാഗത്ത് നിന്നാണ് എന്ന് തോന്നി.കോള്‍മാനെയും മറ്റെ സ്വാമിമാരെയും കുലുക്കി വിളിക്കാന്‍ ഞാന്‍ ശ്രമിച്ചു ,പക്ഷേ അവര്‍ ബോധരഹിതരെ പോലെ ഉറങ്ങുന്നു.ഞാന്‍ പതുക്കെ എഴുന്നേറ്റു,കുളത്തിന്‍റെ ഭാഗത്ത് ഒരു ചെറിയ വെളിച്ചം പോലെ തോന്നി.ഏതായാലും ഒന്നു നോക്കി കളയാം എന്ന് തന്നെ കരുതി ഞാന്‍ ആ വിജനമായ ഇടനാഴിയിലൂടെ കുളത്തിന്‍റെ ഭാഗത്തേക്ക് നടന്നു. ഇപ്പോള്‍ ശബ്ദം ശരിക്കും കേള്‍ക്കാം,ആരോ കുളിക്കുന്ന പോലെയുള്ള ശബ്ദം.ഇടനാഴിയില്‍ നിന്നും കുളത്തിലേക്ക് ഇറങ്ങുന്ന പടിക്കെട്ടിനടുത്ത് നിന്നു ഞാന്‍ കുളത്തിലേക്ക് നോക്കി .കുളത്തിന്‍റെ കല്‍പടവില്‍  മുനിഞ്ഞു കത്തുന്ന ഒരു മണ്‍ചിരാത് .മങ്ങിയ ആ വെളിച്ചത്തില്‍ കുളത്തില്‍ മുങ്ങി കുളിക്കുന്ന ഒരു രൂപം അവ്യക്തമായി കാണാം.എന്‍റെ ഹൃദയ മിടിപ്പ് ഉച്ചത്തിലായി. തൊണ്ട വരളുന്നപോലെ തോന്നി.പെട്ടെന്ന് ആ രൂപം പടിക്കെട്ടിലേക്ക് കയറി .

മണ്‍ ചിരാതിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍  ആ രൂപം ഞാന്‍ വ്യക്തമായി കണ്ടു.ആറടിയിലേറെ ഉയരം ഉള്ള ഒരു അസാധാരണ മനുഷ്യന്‍ . നെറ്റിയില്‍ ഒരു മഞ്ഞ വസ്ത്രം കൊണ്ട് വട്ടം കെട്ടിയിരിക്കുന്നു.,മുട്ടോളം എത്തുന്ന കരങ്ങള്‍ , തീഷ്ണമായ തിളങ്ങുന്ന കണ്ണുകള്‍ ,വിശാലമായ നെറ്റിത്തടവും നീണ്ട നാസികയും,നീണ്ടു കിടക്കുന്ന നീളന്‍ മുടിയും കനത്ത താടി മീശയും ...അതെ അതു അശ്വത്ഥാമാവ് തന്നെ ആണോ ? !!!
എന്‍റെ നട്ടെല്ലിലൂടെ ഒരു മരവിപ്പ് കടന്നു പോയി. മഹാഭാരത യുദ്ധത്തിന്നു ശേഷമുള്ള രാത്രിയില്‍  അന്ധകാരത്തിന്‍റെ മറ പറ്റി പാണ്ഡവ കൂടാരങ്ങളിലേക്കു നടന്നടുത്ത കറുത്ത വസ്ത്രം  ധരിച്ച ആ  രൂപം!. ഉത്തരയുടെ ഗര്‍ഭത്തിലുള്ള കുഞ്ഞിനു നേരെ പോലും ബ്രഹ്മ അസ്ത്രം തൊടുത്ത ,പാഞ്ചാലിയുടെ  അഞ്ചു മക്കളെയും വധിച്ച് ,ഒറ്റ രാത്രിയില്‍ പാണ്ഡവ സൈന്യത്തെ ഒന്നാകെ കൂട്ടകൊല ചെയ്ത  മഹാഭാരതത്തിലെ ഏറ്റവും ക്രൂരമായ കഥാപാത്രം എന്നു വിശേഷിക്കപ്പെട്ട  അശ്വത്ഥാമാവ്  ഇതാ എന്‍റെ മുന്നില്‍ !!  ......   ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പു ജീവിച്ചിരുന്ന ,ചിരംജീവിയായ ആ ഇതിഹാസ കഥാപാത്രം ഇതാ ..ഇവിടെ. .അവിടെ നിന്നും ഓടി രക്ഷപ്പെടണം എന്ന്‍ എന്‍റെ മനസ്സ് പറയുന്നു  ,പക്ഷെ എന്‍റെ കാലുകള്‍ അനക്കാന്‍ പോലും കഴിയുന്നില്ലായിരുന്നു .ഗുരുജി യെ മനസ്സില്‍ ധ്യാനിച്ച്  ,   ഇതികര്‍ത്തവ്യമൂഢനായി ,ചലനമറ്റ് നില്‍ക്കുന്ന എന്‍റെ മുന്നിലേക്ക് ,ആ മനുഷ്യന്‍ നടന്നു വന്നു നിന്നു. നീണ്ട മുടിയില്‍ നിന്നും ഇറ്റു വീഴുന്ന ജലകണങ്ങള്‍ ..തിളങ്ങുന്ന ആ കണ്ണുകളിലേക്ക് നോക്കാന്‍ പോലും എനിക്കു കഴിഞ്ഞില്ല.......
-----------------------------------------------------------------------------------------


സുഹൃത്തെ സന്ധ്യാ  വന്ദനത്തിന്നുള്ള സമയം ആയി . ഞാന്‍ പിന്നീട് എഴുതാം .........
ഒരു കാര്യം മാത്രം പറയട്ടെ ...നിങ്ങള്‍ ഇത് വിശ്വസിക്കണം എന്നു ഞാന്‍ പറയില്ല .
നിങ്ങള്‍ക്കിത്     വിശ്വസിക്കാം .....വിശ്വസിക്കാതിരിക്കാം...!!!!!!

സ്നേഹ പൂര്‍വം

പദ്മ തീര്‍ഥ

(ഒപ്പ്)




കടപ്പാട് :  : ശ്രുതി ,വേള്‍ഡ്  ദുനിയ