Thursday 28 March 2013

പോത്തിൻകാൽ !!!!



ബ്ലാക് മാന്‍ വിലസുന്ന കാലമാണല്ലോ ഇത് .പഴയ ഒരു സംഭവം  പറയാം .

25
വര്‍ഷം മുന്‍പുള്ള ഒരു നിലാവില്ലാത്ത  രാത്രി,നല്ല ഇരുട്ട് ....
എന്‍റെ ഗ്രാമത്തിലെ അന്നത്തെ ഓലക്കെട്ട് സിനിമ കൊട്ടകയായ വടക്കുംപുറം  ബോബി തിയറ്ററില്‍ നിന്നും സെക്കന്‍ഡ് ഷോ കഴിഞ്ഞു പതുക്കെ കഥകളും തമാശകളും ആയി നടന്നു വരികയായിരുന്നു ഞങ്ങള്‍ ..ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാനും രാമചന്ദ്രനും .കഴുകോലി പാലത്തിന് (രാജ ഭരണ കാലത്ത് കുറെ ആളുകള്‍ മരിച്ച സ്ഥലം എന്നു പറയപ്പെടുന്നു ) അടുത്തെത്തിയപ്പോള്‍ ......
കത്താത്ത വഴിവിളക്കിന്‍റെ പോസ്റ്റിനടുതൊരാള്‍,നല്ല ഉയരം."ആ തീപ്പെട്ടി ഒന്നു തരാമോ?" അയാളുടെ ചോദ്യം .രാമചന്ദ്രന്‍ തീപ്പെട്ടി കൊടുത്തു.ബീഡി കത്തിക്കുന്നതിനിടയില്‍ എന്തോ  അയാളുടെ കൈയില്‍ നിന്നും താഴെ വീണു ."ശോ.. വീടിന്‍റെ താക്കോല്‍  താഴെ പോയല്ലോ  ഒന്നു നോക്കണേ"..."സാരമില്ല ഇവിടെത്തന്നെയാണ് വീണത് ,നമുക്ക് നോക്കാം " രാമചന്ദ്രന്‍ ഒരു കൊള്ളികൂടി ഉരച്ചു,ആ തീപ്പെട്ടി കൊള്ളിയുടെ വെളിച്ചത്തില്‍ ഞങ്ങള്‍  താഴെ താക്കോല്‍ തിരഞ്ഞു. പെട്ടെന്നാണ് ഞങ്ങള്‍ കണ്ടത് ആ മനുഷ്യന്‍റെ കാലുകള്‍ !!!!! അത് മനുഷ്യന്‍റെ കാലുകള്‍ ആയിരുന്നില്ല  ....പകരം .......പോത്തിന്‍റെ കാലുകള്‍ !!!!

ജീവനും കയ്യില്‍ പിടിച്ച് ,തിരിഞ്ഞു നോക്കാതെ ഞങ്ങള്‍ ഓടുമ്പോള്‍ ,പുറകില്‍ നിന്നും അയാളുടെ പൊട്ടിച്ചിരി കേള്‍ക്കാമായിരുന്നു .......കുറച്ചു ദൂരം ഓടി കഴിഞ്ഞ് തളര്‍ന്നു ,കിതച്ച ഞങ്ങള്‍ ഒരു കലുങ്കില്‍ ഇരുന്നു.വിറയല്‍ അപ്പോഴും മാറിയിട്ടില്ല,കണ്ടത് വിശ്വസിക്കണോ വേണ്ടയോ എന്നു തീര്‍ച്ചയില്ല ,തോന്നിയതായിരിക്കും ,അല്ലെങ്കില്‍ ആരോ പറ്റിച്ചതാവും . അപ്പോ അകലെ നിന്നും ഒരു തീപ്പൊട്ട് കണ്ടു ..അതടുത്തു വന്നപ്പോ മനസ്സിലായി ആരോ ബീഡി വലിച്ചു വരികയാണ് .ആള്‍ അടുത്തു വന്നു.അല്പം ആശ്വാസത്തോടെ ഞങ്ങള്‍ അയാളെ വിളിച്ചു.."ചേട്ടാ ..അങ്ങോട്ട് പോകല്ലേ..അവിടെ ഒരാള്‍ ..പോത്തിന്റെ പോലെ കാലുള്ള ഒരു മനുഷ്യന്‍ ..ഞങ്ങളോടു തീപ്പെട്ടി ചോദിച്ചു "..അയാള്‍ക്ക് തമാശ ..അയാള്‍ ചിരിച്ചു ,"ആരോ നിങ്ങളെ പറ്റിച്ചു ..പോത്തിന്റെ കാല് പോലും എത്ര നാളായി ഞാന്‍   ഈ വഴി ,ഈ സമയത്ത് പോകുന്നു ,    എന്നിട്ട് ഞാന്‍ കണ്ടിട്ടില്ലല്ലോ ? " സത്യമാണ് ചേട്ടാ ..ഞങ്ങള്‍ കണ്ടതാ ,ഒന്നു വിശ്വസിക്ക് " എന്നിട്ടും അയാള്‍ക്ക് വിശ്വസം വരാത്ത പോലെ.."ശരി എന്താ നിങ്ങള്‍ കണ്ടത് ? "പോത്തിന്‍റെ കാല് ചേട്ടാ.. ..പോത്തിന്‍റെ കാല് " ഓഹോ ശരി അങ്ങിനെയോ ?, അയാള്‍ പാദം മറഞ്ഞു കിടന്ന മുണ്ട് മടക്കി കുത്തി.  എന്നിട്ട്  ഒരു  തീപ്പെട്ടി കൊള്ളി കൂടി ഉരച്ചു.  ..പിന്നെ മെല്ലെ ചോദിച്ചു .. "ഇത് പോലെ ആയിരുന്നോ നിങ്ങള്‍ കണ്ട കാലുകള്‍ ? "തീപ്പെട്ടി  കൊള്ളിയുടെ മങ്ങിയ വെളിച്ചത്തില്‍ ഞങ്ങള്‍ ഒരു നിമിഷം കണ്ടു ..വലിയ കുളമ്പുകള്‍ ഉള്ള  കറുത്തിരുണ്ട പോത്തിന്‍ കാലുകള്‍ ....ഒപ്പം ആ പൊട്ടിച്ചിരിയും .......പിന്നെ കണ്ണുകളില്‍ ഇരുട്ട് മാത്രം!!!!

വാല്‍കഷണം: സിനിമക്കു പോയിട്ടു തിരിച്ചു വരാതിരുന്ന ഞങ്ങളെ തിരഞ്ഞു വന്ന വീട്ടുകാരാണ് ബോധം കേട്ടു കിടന്നിരുന്ന ഞങ്ങളെ  വീട്ടില്‍ എത്തിച്ചത് 


Tuesday 26 March 2013

കലാലയ കഥകൾ





കോളേജ്  പഠന കാലത്തെ മറക്കാന്‍ കഴിയാത്ത ഒരുപാട് സംഭവങ്ങള്‍ ഉണ്ടാകും .അതിലൊന്ന് ഇവിടെ വിവരിക്കട്ടെ.

ഞാന്‍ പഠിചിരുന്ന എര്‍ണാകുളം മാലിയങ്കര എസ്‌എന്‍‌എം കോളേജില്‍ ബി‌എസ്‌ഇ സുവോളജി ,ബോട്ടണിക്കാര്‍ക്കു ഒരു പ്രത്യക ഭാഗം ഉണ്ടായിരുന്നു.അല്‍പം കാടു പിടിച്ച് കിടന്നിരുന്ന ഈ ഭാഗം അട്ടപ്പാടി എന്നാണ് അറിയപ്പെട്ടിരുന്നത്.അട്ടപ്പാടി മുത്തപ്പന്‍റെ ഒരു പ്രതിമ വച്ചുള്ള ഒരു തറയുംഒക്കെ കൂടി അതൊരു അരവട്ടന്‍മാരുടെ കേന്ദ്രം ആയിരുന്നു.

അട്ടപ്പാടിയുടെ മുന്‍വശത്തു കോളേജ്  മതിലിനോടു ചേര്‍ന്ന് ഒരു കേടായ  തെങ്ങ് വീണു കിടന്നിരുന്നു.വീണു കിടന്ന തെങ്ങിന്റെ തല ഭാഗം ഏകദേശം മതിലിനോളം  ഉയര്‍ന്നു നിന്നിരുന്നു .അതില്‍ കയറി ഇരുന്നാല്‍ മതിലിനും അപ്പുറത്തുള്ള കാന്‍റ്റീന്‍ , ബസ് സ്റ്റോപ്പ് അവിടെ ബസ് കാത്തു നില്‍ക്കുന്ന പെണ്‍കുട്ടികളെ ഒക്കെ കാണാം ,മാത്രമല്ല ഈ തെങ്ങിന്‍റെ തല ഭാഗം മേലോട്ടും താഴേക്കും അട്ടിയാല്‍ പ്രകൃതി നിര്‍മിതമായ പാര്‍ക്കിലും മറ്റും കുട്ടികള്‍ കളിക്കുന്ന ഒരു "സീസ "ആയി അത് പരിണമിക്കും.ആട്ടുന്നവന്റെ ശക്തി അനുസരിച്ചു ഉയരത്തില്‍     ആടാം. അതോടെ ആ തെങ്ങിന്‍റെ തടിയില്‍ ഒരു വടി കെട്ടി വച്ച് അതില്‍ പിടിച്ച് ആടുക ഒരു പതിവായിരുന്നു.ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു തല ഉയര്‍ന്നു വരുന്നതും താഴ്ന്നു പോകുന്നതും മാത്രം കാണാം. മിക്കവാറും കോളേജ് വിടുന്ന സമയത്ത് ആണ് ഈ കലാപരിപാടി നടക്കുക.
ഒരു ദിവസം ഇപ്രകാരം കലാ പരിപാടി തുടങ്ങി. രണ്ടു പേര്‍ തെങ്ങിലും രണ്ടു പേര്‍ ആട്ടാനും,തെങ്ങിലിരുന്നവരുടെ പേരുകള്‍ ഈവിടെ വെളിപ്പെടുത്തുന്നില്ല. ഏതായാലും ആട്ടംതുടങ്ങി. അതിനിടയിലാണ് അട്ടപ്പാടിയുടെ ശക്ത്നായ സജീവിന്‍റെ( ഈപ്പോള്‍ ഡോ സജീവ് ) രംഗപ്രവേശം. ആട്ടത്തിനു ശക്തി പോര എന്നു തോന്നിയ സജീവ് തെങ്ങ് ശക്തി ആയി ആട്ടുവാന്‍ തുടങ്ങി . പക്ഷേ ആ ആട്ടത്തിനു ഒരു വ്യത്യാസം ഉണ്ടായിരുന്നു .മുകളിലെക്കല്ല വശങ്ങളിലേക്കാണു ആട്ടം നടന്നത്.ഉരുണ്ട തെങ്ങിന്‍റെ മുകളില്‍ ഇരിക്കുന്നവര്‍ വശങ്ങളിലേക്കുള്ള ആട്ടത്തില്‍ പിടി വിട്ടു പോയി.കെട്ടി വെച്ച വടി തിരിഞ്ഞു പോയതോടെ രണ്ടു പേരും തെറിച്ചു വീണു.

പക്ഷേ ക്ലൈമാക്സ് വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.കൃത്യം ഇവര്‍ വീഴുന്ന സമയത്ത് ലയനം” (കോളേജ് ബസിന് പറ്റിയ പേര്!!! ) എന്ന ബസ് സ്റ്റോപ്പില്‍ എത്തിയിരുന്നു. ബസില്‍ ഇരിക്കുന്നവര്‍ക്ക് മതിലിനു മുകളിലൂടെ താഴെയുള്ള ഈ രംഗങള്‍ നന്നായി കാണാന്‍ കഴിയുമായിരുന്നു. രണ്ടു പേരില്‍ ഒരാള്‍ മുണ്ട് ആണ് ധരിച്ചിരുന്നത്,താഴെ വീണ കഷി ചാടി പിടഞ്ഞു എഴുന്നേറ്റു നോക്കുമ്പോള്‍ അതാ വടി കെട്ടി വെക്കാന്‍ ഉപയോഗിച്ച കമ്പിയില്‍ ഉടക്കി ഒരു മുണ്ട് മേലോട്ടും താഴൊട്ടും ആടുന്നു.അത് താന്‍ ഉടുത്തിരുന്ന മുണ്ട് ആണ് എന്നു മനസിലാക്കാന്‍ ഒരല്പം സമയം പാവത്തിന്നു വേണ്ടി വന്നു.
ഖാദി മുണ്ടുകാരെ കണ്ണെടുത്താല്‍ കാണാന്‍ പാടില്ലാത്ത ബസ് ഡ്രൈവര്‍ (അതു മറ്റൊരു കഥ) ,ഈ കാഴ്ച എല്ലാവര്‍ക്കും കാണാനായി ബസ് അല്‍പം കൂടി നിര്‍ത്തി ഇട്ടു എന്നത് ഒരു സത്യം.ഏതായാലും ചാടി എഴുന്നേറ്റ മറ്റേ കൂടുകാരന്‍ സന്ദര്‍ഭോജിതം ആയി പ്രവര്‍ത്തിച്ചു 

.ആടുന്ന മുണ്ടിന്‍റെ ഒരു തല പിടിച്ച് അദ്ദേഹം വലിച്ചു ,ഒരു കഷണം കീറി പോയെങ്കിലും മിസ്റ്റര്‍ ഇന്ത്യ പോലെ, മാന്നാര്‍ മത്തായിയെ പോലെ  അടിവസ്ത്രം മാത്രം ധരിച്ചു നില്‍ക്കുന്ന കൂട്ടുകാരനെ ,കൌരവ സഭയില്‍ പാഞ്ചാലിക്കു വസ്ത്ര ദാനം നടത്തി രക്ഷിച്ച ശ്രീ കൃഷ്ണ ഭഗവാനെ പോലെ  ഇദേഹം രക്ഷിച്ചു.

വാല്‍ കഷണം: മറ്റെ കൂട്ടുകാരന്‍ രണ്ടു ആഴ്ച്ച കഴിഞാണു വീണ്ടും കോളേജില്‍ എത്തിയത്. കയ്യില്‍ ഒരു പൊതിയും ഉണ്ടായിരുന്നു.ആരും ഒന്നും ചോദിച്ചില്ല.കോളേജ് വിട്ടു കഴിഞ്ഞു ഇദ്ദേഹം പൊതി അഴിച്ചു.അതിലൊരു കൊടുവാള്‍ (വാക്കത്തി ) ആയിരുന്നു.അതു അറിഞ്ഞ സജീവ് കോളേജ്മതില് ചാടി പോയി അത്രെ.
പക്ഷേ പ്രതീഷിച്ചതല്ല നടന്നത് , നേരെ തെങ്ങിന് അടുത്തു പോയ സുഹൃത്ത് അതിന്‍റെ തല ഭാഗം വാശിയോടെ ആഞ്ഞു ആഞ്ഞു  വെട്ടി താഴെ ഇട്ടു,എന്നിട്ടു ഞങളെ നോക്കി ഒന്നു ചിരിച്ചു.പിന്നെ അതൊരു കൂട്ട ചിരി ആയി മാറി.