Showing posts with label അനുഭവങ്ങള്‍. Show all posts
Showing posts with label അനുഭവങ്ങള്‍. Show all posts

Sunday, 21 June 2020

ഇടനാഴിയിലെ പെൺകുട്ടി (വിശദീകരിക്കാനാകാത്ത സംഭവം)




എട്ട് വര്ഷം മുൻപാണ് ഈ സംഭവം നടക്കുന്നത് .പെട്ടെന്നുണ്ടായ ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ,കേരളത്തിലെ ഒരു പ്രശസ്തമായ ഹോസ്പിറ്റലിൽ എനിക്ക് കുറച്ചു ദിവസം കിടക്കേണ്ടതായി വന്നു.വല്ലാത്ത തിരക്കുള്ള ആ ഹോസ്പിറ്റലിൽ ഒരു റൂം കിട്ടാനുള്ള ബുദ്ധിമുട്ടു മൂലവും ,ഞാൻ ആദ്യം കണ്ട ഡോക്ടർ ഒങ്കോളജി വിഭാഗത്തിൽ ആയിരുന്നതിനാലും ,കുറെ ടെസ്റ്റുകൾ നടത്തേണ്ടതിനാലും ഒങ്കോളജി ഡിപ്പാർട്മെന്റിലെ ഒരു ട്വിൻ ഷെയറിങ് റൂമാണ് എനിക്ക് അവസാനം കിട്ടിയത്.മറ്റേ ബെഡിൽ വര്ഷങ്ങള്ക്കു മുൻപ് വന്നുപോയ ക്യാൻസറിന്റെ ചില ലക്ഷണങ്ങൾ ചെറുതായി വീണ്ടും കണ്ടതിനെ തുടർന്ന് ഒബ്സർവേഷനും ചെക്കിങ് നും ആയി വന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരനായിരുന്നു . തോമസ് എന്നായിരുന്നു ആളുടെ പേര്‌.

 ഇതിനിടയിൽ പലവിധ ടെസ്റ്റുകളും നടത്തിയതിയതു പ്രകാരം ശരീരത്തിൽ ഫ്ലൂയിഡ് ഫോർമേഷൻ ആണെന്നും മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും കണ്ടതിനെ തുടർന്ന് ,എനിക്കുള്ള ട്രീറ്റ്മെന്റ് ആരംഭിച്ചു.

ഞാൻ കിടന്ന റൂമിൽ വലിയ കുഴപ്പം ഇല്ലായിരുന്നു എങ്കിലും ആ ഡിപ്പാർട്മെന്റിൽ മറ്റുള്ള കാഴ്ച്ചകൾ സുഖകരം ആയിരുന്നില്ല. കാൻസർ ബാധിതരായ ചെറുപ്പക്കാരുടെയും കുട്ടികളുടെയും അവസ്ഥ കാണുന്നത് തന്നെ നമ്മുടെ മനസ്സിനെ അസ്വസ്ഥം ആക്കുമായിരുന്നു.മറ്റേതെങ്കിലും റൂമിലേക്ക്‌ മാറ്റാമോ എന്ന് ഞാൻ ഡോക്ടറോട് പലവട്ടം ചോദിച്ചു എങ്കിലും ബെഡ് ഒന്നും ഒഴിവില്ലാത്തതിനാൽ ഒന്നും നടന്നില്ല.

ഇതിനിടയിൽ ശരീരത്തിലെ ഫ്ലൂയിഡ് കുറയുന്നതിനായുള്ള മരുന്നുകൾ എനിക്ക് തന്നു തുടങ്ങി ,അതോടെ ശരീരത്തിലെ വെള്ളം വറ്റുന്നതുകൊണ്ട്  രാത്രിയിൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങി ,മാത്രമല്ല ചൂടും ,കൊതുകുകളും കൂടി ആയപ്പോൾ രാത്രിയിൽ ഉറക്കം ഇല്ലാതായി. ഇതുകാരണം രാത്രിയിൽ പുറത്തിറങ്ങി ഇടനാഴിയിൽ കൂടി ഉലാത്തുന്നത് ഞാൻ പതിവാക്കി.എന്റെ റൂമിന്റെ മുൻപിൽ തന്നെ ആയിരുന്നു നേഴ്സ് മാരുടെ ക്യാബിൻ  പക്ഷെ രാത്രിയിൽ ഒരാളെ പോലും അവിടെ കാണാറില്ലായിരുന്നു.

ആ ഹോസ്പിറ്റലിലെന്റെ നിർമാണം ഒരു പ്രത്യേക രീതിയിൽ ആയിരുന്നു .വൃത്താകൃതിയിൽ ഉള്ള ഒരു പ്രധാന കോറിഡോർ ,അതിലൂടെയാണ് മറ്റുള്ള ഭാഗങ്ങളിലേക്കു പോകുന്നത് .ഈ കോറിഡോറിനു പുറത്തായി വൃത്താകൃതിയിൽ ഉള്ള വലിയ മെയിൻ ബിൽഡിംഗ് .അതിലാണ് മറ്റുള്ള ഡിപ്പാർട്മെന്റ്സ് ,റൂമുകൾ  എല്ലാം .അതായത് ഒരു വൃത്തത്തിനുള്ളിൽ മറ്റൊരു വൃത്തം. അകത്തെ കോറിഡോറിൽ നിന്നും ഓരോ ഓരോ ഡിപ്പാർട്മെന്റിലേക്കും ഒരു ഓവർ ബിഡ്ജ്കൊണ്ട് ബന്ധിച്ചിരിക്കുന്നു .ഔട്ട് പേഷ്യന്റ് വിഭാഗങ്ങൾ മാത്രം മെയിൻ കോറിഡോറിൽ . ഒരു ഡിപ്പാർട്മെന്റിൽ നിന്നും പുറത്തേക്കു പോകണം എങ്കിൽ ഓവർ ബ്രിഡ്ജ് പോലെയുള്ള ഭാഗത്തുകൂടി മെയിൻ കോറിഡോറിൽ കടക്കണം .

കോറിഡോറിലൂടെ നടന്നാൽ  ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ എയർ കണ്ടിഷണർ ഉണ്ടായിരുന്നതിനാൽ അവിടെ പോയി ഇരുന്നു സമയം കളയുക ഞാൻ പതിവാക്കി. കാർഡിയോ ഡിപ്പാർട്മെന്റിലെ എസി രാത്രിയിലും ഓഫ് ചെയ്യാറില്ല എന്നതു രണ്ടു ദിവസത്തെ നിരീക്ഷണത്തിലൂടെ എനിക്ക് മനസ്സിലായി.
ഇതിനിടയിൽ ഹെഡ് നേഴ്സ് എന്റെ രാത്രി സഞ്ചാരം മനസ്സിലാക്കി എന്ന് തോന്നുന്നു ,അവർ എന്നോട് രാത്രി ഹോസ്പിറ്റലിൽ ഇറങ്ങി നടക്കരുതെന്നും അത് നല്ലതല്ല എന്നും ഉപദേശിക്കുകയുണ്ടായി ,ഇതേ തുടർന്ന് ഒന്ന് രണ്ടു ദിവസത്തേക്ക് ഞാൻ റൂമിൽ തന്നെ കഴിച്ചു കൂട്ടി  എങ്കിലും ,ശരീരത്തിലെ ചൊറിച്ചിലും ,ചൂടും 
കാരണം മൂന്നാം ദിവസം രാത്രിഏകദേശം   ഒരു ഒരുമണി ആയിക്കാണും ഞാൻ റൂമിനു പുറത്തിറങ്ങി. പതിവുപോലെ നേഴ്സ് ക്യാബിൻ ശൂന്യം ആണ്. കോറിഡോറും ഡിപ്പാർട്മെന്റ് മൊത്തത്തിലും  നിശബ്ദത . ഞാൻ പതുക്കെ ഓവർ ബ്രിഡ്ജ് പോലെയുള്ള ഭാഗം കടന്ന് മെയിൻ കോറിഡോറിൽ എത്തി ,അവിടെ നിന്നും കുറച്ചു നടന്നാലേ കാർഡിയാക് ഒപി യിൽ എത്തൂ. മെയിൻ കോറിഡോറും നിശബ്ദവും വിജനവും ആണ് ,ഒരു മനുഷ്യൻ പോലും ഇല്ല,എന്തോ വല്ലാത്ത ഒരു ഭയം എന്നിൽ നിറഞ്ഞു.രണ്ടു ദിവസം മുൻപ് നേഴ്സ് പറഞ്ഞ കാര്യങ്ങൾ ഓർത്തുപോയി. ഹോസ്പിറ്റലിൽ  ഒരിക്കലും ഒറ്റയ്ക്ക് രാത്രിയിൽ നടക്കരുത് ,നേഴ്സ് മാർ പോലും രാത്രിയിൽ ഒറ്റയ്ക്ക് പോകാറില്ലത്രേ
തിരിച്ചു മുറിയിലേക്ക് പോകാം എന്ന് മനസ്സ് ശക്തം ആയി പറയുന്നു.തിരിച്ചു പോകാം എന്ന് തന്നെ തീരുമാനിച്ചു ,പക്ഷെ പെട്ടെന്ന് .....പെട്ടെന്നാണ് എന്റെ പുറകിൽ ആരോ ഉണ്ട് എന്ന തോന്നൽ എന്നിൽ ശക്തമായത്  , എല്ലാധൈര്യവും സംഭരിച് ഞാൻ തിരിഞ്ഞു നോക്കി .ഞാൻ വന്ന അതെ ഒങ്കോളജിഡിപ്പാർട്മെന്റിന്റെ ഓവർ ബ്രിഡ്ജിന്റെ ഭാഗത്തു ഒരാൾ നിൽക്കുന്നു .നീല നിറത്തിലുള്ള ഹോസ്പിറ്റൽ  പേഷ്യന്റ് ഡ്രസ്സ് ധരിച്ചിരിക്കുന്നതിനാൽ സ്ത്രീ ആണോ  പുരുഷനാണോ എന്ന് പെട്ടെന്ന്  മനസ്സിലാവുന്നില്ല.  കോറിഡോറിന്റെ രണ്ടു  ഭാഗത്തേക്കും മാറിമാറി നോക്കി കൊണ്ട് അൽപനേരം നിന്നതിനു ശേഷം ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് രൂപം പതുക്കെ  നടന്നു .ഇപ്പോൾ പാറിപ്പറക്കുന്ന മുടി വ്യക്തമായി കാണാം ,അതൊരു സ്ത്രീ ആണ് . എന്റെ നെഞ്ച് പട പട ഇടിക്കുവാൻ തുടങ്ങി .രാത്രി ഒരു മണി കഴിഞ്ഞ സമയത്തു കോറിഡോറിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് .... ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് ആണ് സ്ത്രീ നടന്നു വരുന്നത് .ഞാൻ മെല്ലെ ഒപി  ഭാഗത്തെ ഭിത്തിയുടെ പുറകിലേക്ക് മാറി  മറഞ്ഞു നിന്നു .എനിക്ക് വ്യക്തം  ആയി കാണാമായിരുന്നു ,അതൊരു പെൺകുട്ടിയാണ് ,20 വയസ്സ് തോന്നിക്കുന്ന ഒരു പെണ്കുട്ടി ,അവളുടെ ചെമ്പിച്ച മുടി പാറിപ്പറന്നു കിടന്നിരുന്നു .വെളുത്ത നിറം  .മെലിഞ്ഞ സുന്ദരിയായ ഒരു കുട്ടി .പക്ഷെ അവളുടെ വിളറിയ മുഖം നിർവ്വികാരം ആയിരുന്നു .
ഞാൻ നിൽക്കുന്ന ഭാഗത്തെത്തിയപ്പോൾ അവൾ എന്നെ കണ്ടു കാണും എന്നെനിക്കു തീച്ചയുണ്ട് .ഒരു സെക്കന്റ് അവൾ അവിടെ നിന്നോ എന്ന് എനിക്ക് തോന്നി ,പക്ഷെ അവൾ ഒന്ന് നോക്കിയത് പോലും ഇല്ല .അതേ നിർവ്വികാരതയോടെ അവൾ എന്റെ മുൻപിലൂടെ കോറിഡോറിന്റെ മറു ഭാഗത്തേക്ക് നടന്നു പോയി . അവൾ കടന്ന് പോയപ്പോൾ കുന്തിരക്കത്തിന്റെയോ മറ്റോ  മണം അനുഭവപെട്ടപോലെ എനിക്ക് തോന്നി .അവൾ  നടന്നു മറഞ്ഞ ഉടനെ ഞാൻ റൂമിലേക്ക് വേഗത്തിൽ തിരിച്ചു നടന്നു . പേടി കൊണ്ട് എന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു
ഒങ്കോളജി ഡിപ്പാർട്മെന്റിലേക്കു കടന്ന ഞാൻ കണ്ടത് പരിഭ്രമത്തോടെ ഓടുന്ന 
നേഴ്സ്മാരെയാണ് . അവിടെയുള്ള ഒരു റൂമിലേക്കാണ് എല്ലാവരും ഓടുന്നത് .പെട്ടെന്ന് റൂമിൽ നിന്നും ഒരു സ്ത്രീയുടെ അലറിക്കരച്ചിൽ ഞാൻ കേട്ടു. "എന്റെ മോളെ നീ പോയോടീ ,കണ്ണ് തുറക്ക് മോളെ' എന്നൊക്കെ പറഞ്ഞു കരയുന്ന ഒരു സ്ത്രീ ശബ്ദം.
ഡ്യൂട്ടി ഡോക്ടറും നേഴ്സ്മാരും ഒക്കെ കയറി ഇറങ്ങുന്നതിനിടയിൽ തുറന്നു കിടന്നിരുന്ന റൂമിന്റെ ഉള്ളിലേക്ക് ഞാൻ നോക്കി .ബെഡിൽ കിടക്കുന്ന ഒരു പെൺകുട്ടി .അവളുടെ ദേഹത്തേക്ക് വീണ് അലമുറയിടുന്ന ഒരു സ്ത്രീ .  നേഴ്സ് ,അവളുടെ നിശ്ചലമായ മുഖത്തേക്ക് വെളുത്ത തുണി ഇടുന്നതിനു മുൻപ് ഒരു നിമിഷം ഞാൻ ആ മുഖം കണ്ടു . അതവളായിരുന്നു ....അല്പം മുൻപ് കോറിഡോറിൽ ഞാൻ കണ്ട പെൺകുട്ടി .കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നിയ ഞാൻ മെല്ലെ റൂമിലേക്ക് നടന്നു .പല റൂമുകളിലെയും ആളുകൾ പുറത്തിറങ്ങി നിൽക്കുന്നുണ്ടായിരുന്നു.തോമസ് ചേട്ടനും റൂമിനു പുറത്തുണ്ടായിരുന്നു . എന്നെ കണ്ടപ്പോൾ ചേട്ടൻ പറഞ്ഞു " പാവം ബ്ലഡ് കാൻസർ ആയിരുന്നു .പതിനെട്ടു വയസ്സോ മറ്റോ ഉണ്ടായിരുന്നുള്ളൂ ".ഞാൻ പക്ഷെ ഒന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.

അല്പം മുൻപ് ഞാൻ കോറിഡോറിൽ കണ്ട പെൺകുട്ടി ,എന്റെ മുൻപിലൂടെ നടന്നുമറഞ്ഞവൾ അതാരായിരുന്നു ??? ഇന്നും എനിക്ക്  ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണ് അത് .

Wednesday, 24 July 2013

മുന്ജന്മത്തിലേക്കൊരു മടക്കയാത്ര- ഭാഗം 1




 ആദ്യമേ ഒരു കാര്യം പറയാം വായന കഴിയുമ്പോള്‍ ഇത് സത്യമാണോ ,ഇങ്ങിനെ നടക്കുമോ എന്നൊന്നും ചോദിച്ചു മെക്കിട്ടു കേറാന്‍ വരരുത്. . വിശ്വസിക്കാമെങ്കില്‍ വിശ്വസിക്കുക ."വിശ്വസം അതല്ലേ എല്ലാം".

ഈ കഥയിലെ നായകന്‍ താരിക്ക് ,മുഴുവന്‍ പേര് താരിക്ക് എല്‍ഷിഹാവി ... ഈജിപ്ഷ്യന്‍ ആന്നു കഷി. താരിക്കിനെ കഴിഞ്ഞ എട്ട് വര്‍ഷം ആയി എനിക്ക് അറിയാം ,ഞങ്ങള്‍ ഒരു കമ്പനിയില്‍ ഒരുമിച്ച് മൂന്നു വര്‍ഷം വര്‍ക്ക് ചെയ്തവരാണ് : അന്ന് മുതലുള്ള ബന്ധം ഇന്നും തുടരുന്നു.
താരിക്കിന്‍റെ സഹോദരന്മാരും ,അമ്മാവനും ഒക്കെ ദുബായിലും ഷാര്‍ജയിലും നല്ലരീതിയില്‍ ബിസിനെസ് ചെയ്യുന്നവരാണ്.പലരെയും എനിക്ക് പരിചയവും ഉണ്ട്.

ഇന്ത്യയോട് വല്ലാത്ത ഒരു അടുപ്പം കാണിച്ചിരുന്ന ഒരാളാണ് താരിക്ക് . ഇന്ത്യയുടെ സംസ്കാരം ,ജനാധിപത്യം , തുടങ്ങിയവയെ കുറീച് പലപ്പോഴും വാചാലന്‍ ആകാറുണ്ട് അയാള്‍ .ചെറിയ ചെറിയ ഹിന്ദി വാക്കുകള്‍ പറയാനുള്ള ശ്രമവും എടക്കിടെ പുള്ളി നടത്താറുണ്ട്.

പഴയ കമ്പനി വിട്ടതിന് ശേഷം വല്ലപ്പോഴും താരിക്ക് വിളിക്കും . അങ്ങിനെ ഒരു ദിവസം താരിക്ക്  വിളിച്ചു : ഏതാണ്ട് ആറ് മാസം മുന്പ് ...പുള്ളിക്ക്  " പാസ്റ്റ് ലൈഫ് റിഗ്ഗ്രഷന്‍""""""""''  സത്യം ആണോ എന്ന് അറിയണം . ഞാന്‍ അത് കേട്ടിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ താരിക്ക് തന്നെ വിശദീകരിച്ചു. അതൊരു ട്രീറ്റ്മെന്‍റ് ആണത്രെ ,ഹിപ്നോ തെറാപ്പിയിലൂടെ ഉപബോധ മനസ്സില്‍ ഉറങ്ങികിടക്കുന്ന മുന്‍ജന്‍മ്മ സ്മരണകളെ  ഉണര്‍ത്തി എടുക്കുന്ന ഒരു രീതി. ചില ഫോബിയകള്‍ ഇത്തരം ട്രീറ്റുട്മെന്‍റ്ലൂടെ മാറ്റാം എന്നും താരിക്ക് പറഞ്ഞു. പലപ്പോഴും മോഡേണ്‍ ട്രീറ്റ്മെന്‍റ് പരാജയപ്പെടുന്നിടത്ത് ,മനോരോഗ വിദ്ധദര്‍ ഇത്തരം രീതി അവലംബിക്കാറുണ്ട്. പിന്നെ താരിക്ക് കാര്യത്തിലേക്ക് കടന്നു . ഇങ്ങിനെ ,ഉപബോധ മനസ്സില്‍ നിന്നും മുന്‍ജന്‍മ്മ  ഓര്‍മ്മകള്‍ ഉണര്‍ത്തി എടുക്കുന്ന ഒരു അമേരിക്കകാരന്‍ സായിപ്പ് ദുബായില്‍ എത്തിയിട്ടുണ്ടു .താരിക്ക് ഒരു അപ്പോയിന്‍റ്മെന്‍റ് എടുത്തിട്ടുണ്ട് . ഞാന്‍ അതിനു കൂട്ട് പോകണം . അതാണ് ആവശ്യം .

വിക്കിപീഡിയ തപ്പി നോക്കിയപ്പോ പാസ്റ്റ് ലൈഫ് റിഗ്ഗ്രഷനെ കുറിച്  കണ്ടത് ഇതാണ്.

Past life regression is a technique that uses hypnosis to recover what practitioners believe are memories of past lives or incarnations, though others regard them as fantasies or delusions. Past life regression is typically undertaken either in pursuit of a spiritual experience, or in a psychotherapeutic setting. Most advocates loosely adhere to beliefs about reincarnation, though religious traditions that incorporate reincarnation generally do not include the idea of repressed memories of past lives.
The technique used during past life regression involves the subject answering a series of questions while hypnotized to reveal identity and events of alleged past lives, a method similar to that used in recovered memory therapy and one that similarly misrepresents memory as a faithful recording of previous events rather than a constructed set of recollections. The use of hypnosis and suggestive questions makes the subject particularly likely to hold distorted or false memories. The source of the memories is more 
സംഗതി കൊള്ളാം എന്നു തോന്നി 
ഏതായാലും അടുത്ത ആഴ്ച ജുമേറയിലെ ഒരു ആഡംബര വില്ലയില്‍ , ബെവന്‍ സ്മിത്ത് എന്ന വ്യക്തിയുടെ മുന്പില്‍ ഞങ്ങള്‍ എത്തി .

വെളുത്ത ജുബ്ബാ പൈജാമ ധരിച്ച ,വെളുത്ത താടിയും മുടിയും ഒക്കെ ആയി ഒരു സന്യാസിയെ പോലെ ഒരു മനുഷ്യന്‍ .സമയം ആയപ്പോള്‍ താരിക്കിനെ അകത്തെ ഒരു മുറിയിലേക്ക് വിളിച്ചു. അല്പം കഴിഞ്ഞു  എന്നെയും അകത്തേക്ക്  വിളിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു ,താങ്കളുടെ ഫ്രെന്‍ഡ്നു അല്പം ഭയം ഉണ്ട് . അതിനാല്‍ താങ്കള്‍ക്കും ഇവിടെ ഇരിക്കാം.

ഒരു ബെഡില്‍ താരിക്ക് കിടന്നു . സ്മിത്ത് സാവധാനം ഹിപ്നോസിസിന്‍റെ ആക്ഷന്‍ തുടങ്ങി .മെല്ലെ മെല്ലെ  സംസാരവും ആരംഭിച്ചു.... " റിലാക്സ്...റിലാക്സ്... മെല്ലെ മെല്ലെ  താരിക് ഒരു ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് ഞാന്‍ കണ്ടു. പിന്നെ സ്മിത്ത് വീണ്ടും പറഞ്ഞു തുടങ്ങി.

താരിക്ക് ...ഇപ്പോ ഒരു വെള്ളി വെളിച്ചം നിങ്ങളുടെ പാദത്തെ സ്പര്‍ശിക്കുന്നു ....അത് മെല്ലെ മുകളിലേക്കു പടരുന്നു. ഇപ്പോ നിങ്ങള്‍ പൂര്‍ണ്ണം ആയും ആ വെളിച്ചത്തില്‍ നിറഞ്ഞിരിക്കുന്നു .നിങ്ങളുടെ ശരീരത്തിനു ഇപ്പോ ഭാരം ഇല്ല . നിങ്ങള്‍ ഒരു എടനാഴിയില്‍ കൂടി നടക്കുകയാണ് .....അകലെ ഒരു വാതില്‍ കാണുന്നുണ്ട് ..അല്ലേ ?. (അപ്പോഴേക്കും ഏതാണ്ട് ഒരു മണികൂര്‍ ആയി കാണും.)
താരിക്ക് മെല്ലെ ചുണ്ടനക്കി " അതേ ..കാണാം ."
"ഒക്കെ  ... ആ വാതില്‍ തുറകൂ  ...നിങ്ങളുടെ മുന്‍ ജന്‍മ്മത്തിലേക്കുള്ള വാതില്‍ ആണത്". സ്മിത്ത് വീണ്ടും തുടങ്ങി ..." എന്താണ് നിങ്ങള്‍ കാണുന്നത് ?.. ഒരു സ്ഥലം? , ഒരു ജീവി? , ഒരു മനുഷ്യന്‍, ഒരു കെട്ടിടം ...പറയൂ.”
 താരിക്ക് മിണ്ടുന്നില്ല ... കുറച്ചു സമയത്തിന് ശേഷം താരിക്ക് മെല്ലെ പറഞ്ഞു "...ഒരു വീട് കാണുന്നു." സ്മിത്ത് - "ഒക്കെ എങ്ങിനെ ഉള്ള വീട് ?"
വീണ്ടും താരിക്ക് പറഞ്ഞു ...." ഒരു വലിയ വീട് , കൊട്ടാരം പോലെ , മാര്‍ബിളോ മറ്റോ ....അല്ല ... കൊട്ടാരം അല്ല ....ഹവേലി ..എന്ന് അവിടെ എഴുതിയിരിക്കുന്നു" .
 സ്മിത്ത് -"ഹവേലി ....ഒക്കെ ഏതാണ് രാജ്യം ? ഏത് ഭാഷയാണ് താങ്കള്‍ വായിച്ചത് ?"
താരിക്ക്  -" ഹിന്ദി....അത് ഇന്ത്യയാണ് ..."
സ്മിത്ത്  -" ഗുഡ് ,താങ്കള്‍ അപ്പോ ഇന്ത്യ യില്‍ ആണ് . എവിടെ ?"
താരിക്ക് - "അറിയില്ല , മലകള്‍ നിറഞ്ഞ സ്ഥലം ,... മഞ്ഞു മൂടിയ മലകള്‍ ,അവക്കിടയിലൂടെ റോഡുകള്‍ ..".
സ്മിത്ത് - "ആളുകളെ കാണുന്നില്ലേ ? ..നോക്കൂ ... അവരുടെ കാലുകളിലെ ചെരിപ്പു നോക്കൂ ...പിന്നെ മെല്ലെ മുകളിലേക്കു നോക്കൂ.?"
താരിക് - "ഒരാളെ കാണുന്നു ...ഒരു വലിയ കസേരയില്‍ ഇരിക്കുന്നു ....തലയില്‍ കെട്ടിയിരിക്കുന്നു ,ചുവന്ന ഒരു ഡ്രസ് ....ഷെര്‍വാണി എന്ന് പറയും ...അഗ്രം വളഞ്ഞ ഒരു ഷൂ ..."
സ്മിത്ത് - "യെസ്... ഒരു രാജാവ്? രാജകുമാരന്‍ ? അല്ലേ ? കൂടെ ആരുണ്ട് ?"
താരിക് - "രാജാവ് ..അല്ല ..കാന്‍വാര്‍ ..അതാണ് പേര് ....കാന്‍വാര്‍ രാജേന്ദര്‍ സിംഗ് ..."
സ്മിത്ത് - "ശരി ...ഏതാണ്   രാജ്യം    പറയൂ ..."
താരിക്- "അറിയില്ല ,പക്ഷേ ഒരു കല്യാണം കാണാം ....അടുത്തു ഒരു പെണ്കുട്ടി ,വധുവാണ്. ചുവന്ന സാരീ....അഗ്നി കുണ്ഡം  ഒക്കെ കാണാം .പിന്നെ ഒരു ചുവന്ന കാര്‍ ..വലുതാണ് ..പഴയ മോഡല്‍ ..അതില്‍ കയറി പോകുന്നു ....പിന്നെ ...പിന്നെ   ..".താരിക് നിറുത്തി .
സ്മിത്ത് -"പറയൂ ..എന്തു പറ്റി ? കാറില്‍ കയറി പോയിട്ടു ?"

താരിക്ക് - "കാര്‍ അപകടം ...കൊക്കയിലേക്ക് മറിഞ്ഞു ,മരത്തില്‍ ഇടിച്ചു ....
കാര്‍ തകര്‍ന്നു  പോയി .കല്യാണം കഴിഞ്ഞു പത്തു ദിവസം കഴിഞ്ഞപ്പോ...".

"പിന്നെ കാണാം ശവസംസ്കാരം . ചിത ഒക്കെ കൂട്ടി ...എല്ലാവരും വെള്ള വസ്ത്രം ധരിച്ചു ...പക്ഷേ ഭാര്യ ഇല്ല...കാണുന്നില്ല ...." അവള്‍ക്ക് എന്തു പറ്റി? അറിയില്ല ..കാറില്‍ ഉണ്ടായിരുന്നോ ? അറിയില്ല ".താരിക്കിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകാന്‍ തുടങ്ങി . പിന്നെ  താരിക്ക് ഒന്നും പറഞ്ഞില്ല ..
സ്മിത്ത് എത്ര ചോദിച്ചിട്ടും താരിക്ക് മിണ്ടിയില്ല.

സ്മിത്ത് മെല്ലെ താരിക്കിനെ ഉണര്‍ത്തി . പറഞ്ഞ കാര്യങ്ങള്‍ റിക്കോര്‍ഡ് ചെയ്ത സി‌ഡി പ്ലേ ചെയ്തു . താരിക്കിന് അത്ഭുതം... ഇതൊക്കെ താന്‍ തന്നെ പറഞ്ഞതാണോ എന്ന് .

സ്മിത്ത്  വിശദീകരിച്ചു ..ഒരുപാട് ജന്‍മങ്ങളുടെ ഓര്‍മ്മകള്‍ നമ്മുടെ ഉപബോധ മനസ്സില്‍  ഉണ്ട് . അവയെ നമുക്ക് ഉണര്‍ത്തി എടുക്കാം. ചിലര്‍ക്ക് ജന്മനാ ഈ കഴിവ് കിട്ടുന്നു . കുട്ടികള്‍ക്കു  7 വയസ്സു വരെ ഈ ഓര്മ്മ കള്‍  സജീവം ആയിരിക്കും. പിന്നെ അത് മെല്ലെ ഉപബോധ മനസ്സില്‍ മറയും .

ഇന്ന് ലോകമെങ്ങുമുള്ള ശാസ്ത്ര ഗവേഷകരുടെ ഇഷ്ടവിഷയങ്ങളിലോന്നാണ് പാസ്റ്റ് ലൈഫ് റിഗ്രഷന്‍ തെറാപ്പി എന്നതും, അത് മനശാസ്ത്ര ചികിത്സാ രംഗത്ത് വന്‍ തോതില്‍ ഉപയോഗപ്പെടുത്തി വരുന്നു . പൂര്‍വ ജന്മ സ്മരണകള്‍ ഉണ്ടെന്നു അവകാശപ്പെടുന്ന ഒട്ടനവധി സംഭവങ്ങള്‍ ആധുനിക പഠനങ്ങള്‍ക്ക് വിഷയമാക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പല കേസുകളും ശാസ്ത്രജ്ഞന്മാര്‍ക്ക് മുന്നില്‍ ഇന്നും പ്രഹേളികകളായി നിലനില്‍ക്കുന്നു. തന്‍റെ വിശ്വാസങ്ങള്‍ തിരുത്തേണ്ടി വരും എന്നതുകൊണ്ട്‌ മാത്രം അങ്ങനെയൊന്ന് ഇല്ല എന്ന് പറയാന്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭര്‍ ഇന്ന് തയ്യാറല്ല.ക്വാണ്ടം ഫിസിക്സിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്ക് മുതല്‍ ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റിലെ ശാസ്ത്രജ്ഞര്‍ വരെയുള്ളവര്‍, ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും കേവലം ചൈതന്യ സംഘാതങ്ങള്‍ ആണെന്ന് സമര്‍ഥിക്കുന്നു. അതിവിശാലമായ സമുദ്രത്തില്‍ ഒഴുകി നടക്കുന്ന ഐസു കട്ടകളെപ്പോലെ, അനന്തമായ ചൈതന്യ സമുദ്രത്തില്‍ വിഹരിക്കുന്ന ചൈതന്യ വസ്തുക്കളാണ് എല്ലാം എന്ന തിരിച്ചറിവിലേക്ക് ശാസ്ത്രം മനുഷ്യനെ നയിച്ചുകൊണ്ടിരിക്കുന്നു.അതായത് ആത്മാവ് എന്ന എനര്‍ജി ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല ,പുതുതായി ഉണ്ടാവുന്നും ഇല്ല .അത് ഒരു രൂപത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറികൊണ്ടേ ഇരിക്കുന്നു .
ഇവിടെ ദേഹം വെടിയുന്ന ഒരു ആത്മാവിന്നു ഈ പ്രപഞ്ചത്തില്‍ എവിടെ വേണമെങ്കിലും എത്താനും ജന്മം എടുക്കുവാനും കഴിയും. അതിനു ദൂരമോ ,സ്ഥലമോ ,കാലമോ പ്രശ്നം അല്ല.

നിങ്ങളുടെ മുന്‍ജന്‍മ്മത്തിലെ   ഭാര്യക്ക് എന്തു സംഭവിച്ചു എന്നതാണു നിങ്ങളുടെ പ്രശ്നം. ആ ചോദ്യം ഈ ജന്മത്തിലും നിങ്ങളെ പിന്തുടരുന്നു .അത് നിങ്ങളുടെ പ്രവര്‍ത്തികളില്‍ ആലസ്യം ഉണ്ടാക്കുന്നു .ഈ ജന്മത്തിലെ ഭാര്യയെ മനസ്സ് തുറന്നു സ്നേഹിക്കാന്‍ പോലും അത് തടസ്സമാകുന്നു . ഇതിന് പ്രതിവിധി നിങ്ങള്‍ തന്നെ കണ്ടെത്തണം .ഏതായലും അടുത്ത പ്രാവിശ്യം ഒന്നു കൂടി ശ്രമിക്കാം....

ആ സംഭവം അങ്ങിനെ കഴിഞ്ഞു . ഏതാനും ദിവസങ്ങള്‍ക്ക് ശേഷം താരിക്കിന്‍റെ സഹോദരന്‍ ഇമാദ് എന്നെ വിളിച്ചു ...

ഒന്നു കാണണം എന്നു ഇമാദ് പറഞ്ഞ പ്രകാരം ഷാര്‍ജയിലെ ഒരു ഷോപ്പിങ് മാളിലെ ഫുഡ് കോര്‍ട്ടില്‍ ഞങ്ങള്‍ കണ്ടു. മുഖവുര കൂടാതെ ഇമാദ് കാര്യത്തിലേക്ക് കടന്നു ."കഴിഞ്ഞ ദിവസം എവിടെയാണ് നിങ്ങള്‍ പോയത് ? അതിനു ശേഷം താരിക്കിന് കാര്യമായ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട് .ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണരുന്നു ,ഹിന്ദിയില്‍ എന്തൊക്കയോ പുലമ്പു ന്നു ..ചില സമയത്ത് ആരെയും തിരിച്ചറിയുന്നില്ല . ഭക്ഷ്ണം പിടിക്കുന്നില്ല , ആകപ്പാടെ പ്രശ്നം".ഞാന്‍ കാര്യം തുറന്നു പറഞ്ഞു .കാര്യം അറിഞപ്പോള്‍  ഇമാദിന്‍റെ മുഖ്ം ചുവന്നു ." ഹീ ഇസ് മാഡ്, ഞങ്ങള്‍ പുനര്‍ജമ്മത്തിലൊന്നും വിശ്വസിക്കുന്നവരല്ല ..ഇതിപ്പോ ആരോട് പറയും . മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവനു മാത്രം അല്ല ,കൂട്ട് പോയ നിനക്കും കിട്ടും., ശരി നീ ആരോടും പറയേണ്ട ,ഞാന്‍ നോക്കട്ടെ ..
പിന്നെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല .ഞാന്‍ വിളിക്കാനും പോയില്ല . തന്നെ മാറിയോ , മരുന്ന് കഴിച്ചു മാറിയോ എന്നൊന്നും തിരക്കാനും പോയില്ല.

ഒരുമാസത്തിന് മുന്പ് താരിക്കിന്റെ ഒരു കോള്‍ .... എടുക്കണോ വേണ്ടയോ എന്ന സംശയം കാരണം എടുക്കാന്‍ പോയില്ല.തിരിച്ചു വിളിച്ചും ഇല്ല. ഏതാണ്ട് അര മണികൂറിന് ശേഷം വീണ്ടും വിളി .ഇത്തവണ അറ്റെന്‍ഡ് ചെയ്തു .കാര്യം ഇത്രയേ ഉള്ളൂ ...പുള്ളിക്ക് ഇന്ത്യയിലേക്ക് പോകണം ,വിസ ശരിയാക്കണം കൂടെപ്പോകുകയും വേണം.ഇന്ത്യ യില്‍ എവിടെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ... ,"ഹിമാചല്‍പ്രദേശിലെ   ഡെറാഡൂണ്‍ .   .ഇവനീ സ്ഥലങ്ങള്‍ ഒക്കെ എങ്ങിനെ അറിയാം ? എന്ന ഒരു അതിശയം തോന്നി എങ്കിലും ,യാത്ര തീരുമാനിച്ചു കഴിഞ്ഞു.."ഗംഗ ഹവേലി" എന്ന ഹെരിട്ഏജ് ഹോട്ടലില്‍ തന്നെ താമസിക്കണം എന്നു നിര്‍ബന്ധം പറഞ്ഞതിനാല്‍  അവിടെ തന്നെ ഇന്‍റര്‍നെറ്റ് വഴി  റൂമും ബുക്ക് ചെയ്തു.

ദുബൈ- ഡെല്‍ഹി യാത്രയില്‍ താരിക് നിശബ്ദനായിരുന്നു ,അക്ഷമനായിരുന്നു എന്നു തോന്നി .ഞാനും ഒന്നും സംസാരിക്കാന്‍ പോയില്ല. എന്നാല്‍ ഡെല്‍ഹിയില്‍ വിമാനം ഇറങ്ങിയതില്‍ പിന്നെ താരിക്കിന്റെ സ്വഭാവം മാറി. അയാള്‍ സന്തോഷവാനായി കാണപ്പെട്ടു .വല്ലാത്ത ഒരു ആഹ്ലാദം അയാളില്‍ നിറഞ്ഞു നില്‍ക്കുന്ന പോലെ. ഒരുപാട് നാളുകള്‍ക്ക് ശേഷം വീട്ടിലേക്കെത്തുന്ന ഒരു ഭാവം .

ഡെല്‍ഹിയില്‍ നിന്നും ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ട്ലേക്കുള്ള  കണക്ഷന്‍ ഫ്ലൈറ്റില്‍ വെച്ച് താരിക്ക് മനസ്സ് തുറന്നു .ചൈനയിലേക്കുള്ള ബിസ്സിനസ് യാത്ര എന്നാണ് വീട്ടില്‍ പറഞ്ഞിരിക്കുന്നത് .ഈ ഡെറാഡൂണ്‍ എങ്ങിനെ കണ്ടെത്തി എന്ന ചോദ്യത്തിന്  താരിക്ക് വിശദീകരിച്ചതിങ്ങിനെ " അന്നത്തെ പാസ്റ്റ് ലൈഫ് റിഗ്ഗ്രഷനു ശേഷം ഒരു വല്ലാത്ത മാനസ്സിക അവസ്ഥയില്‍ ആയിരുന്നു .ചില സ്വപനങ്ങള്‍ ആയിരുന്നു തുടക്കത്തില്‍ ,പിന്നെ പിന്നെ ഉണര്‍ന്നിരിക്കുമ്പോളും അവ കണ്ടു തുടങ്ങി ..ചില സ്ഥലങ്ങള്‍ , ചില ആളുകള്‍ ഒക്കെ കാണാന്‍ തുടങ്ങി .ഒരു സ്ത്രീയെ എപ്പോഴും കാണുന്നു ,മനസ്സ് കൈ മോശം വരുന്നു എന്നു തോന്നിയ സമയത്ത് വീട്ടുകാര്‍ ഇടപെട്ട് സൈക്യാട്രിസ്റ്റിനെ കാണിക്കുന്നത് ."മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റി ഡിസ് ഓര്‍ഡര്‍ എന്നൊക്കെ പറഞ്ഞു കുറെ മരുന്നും ,കൌണ്‍സിലിങ്ങും ഒക്കെ കഴിഞ്ഞപ്പോള്‍ ഒക്കെ മാറി എന്നു വീട്ടുകാര്‍ വിശ്വസിച്ചു .പക്ഷേ  സ്വപ്നങ്ങള്‍ വിട്ടില്ല ,അവ തുടര്‍ന്നു കൊണ്ടേ ഇരുന്നു .താന്‍ കഴിഞ്ഞ ജന്മത്തില്‍ ജീവിച്ച സ്ഥലം ഡെറാഡൂനിനടുത്തുള്ള ഒരു പഴയ നാട്ടുരാജ്യം ആണെന്നും ,അവിടുത്തെ രാജകുടുംബത്തിലെ അംഗം ആയിരുന്നു എന്നും .വിവാഹത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഒരു അപകടത്തില്‍ മരിച്ചു എന്നും ,സ്വപങ്ങളിലൂടെ താരിക്ക്  അറിഞ്ഞു  മാത്രമല്ല  താന്‍  അത് വിശ്വസിക്കുന്നു എന്നും  താരിക്ക് എന്നോടു പറഞ്ഞു .അതിന്‍റെ സത്യാവസ്ഥ അറിയണം .തന്‍റെ മനസ്സ് അസ്വസ്ഥമാക്കുന്ന ആ സ്ത്രീ തന്‍റെ ഭാര്യ ആയിരുന്നിരിക്കാം ..അവള്‍ക്കെന്തു സംഭവിച്ചു എന്നറിയുകയാണ് പ്രധാനം. അല്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ മനസ്സമാധാനം ഉണ്ടാവില്ല ......താരിക്ക് തുടര്‍ന്നു.... ഞങ്ങളുടെ വിമാനം ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുവാനുള്ള പൈലറ്റിന്റെ അനൌണ്‍സ്മെന്‍റ് അപ്പോള്‍ കേട്ടു തുടങ്ങി .....

പക്ഷേ സത്യത്തില്‍ ,ഇനി ഞാന്‍ കാണാനും അനുഭവിക്കാനും പോകുന്ന ,അസാധാരണവും ,അതിശയകരവും ആയ പ്രപഞ്ച രഹസ്യത്തിന്‍റെ നേര്‍ കാഴ്ചയുടെ അനൌണ്‍സ്മെന്‍റ് ആയിരുന്നോ അത് ? .

ഇപ്പോള്‍ ഇത്ര മാത്രം ......രണ്ടാം ഭാഗം   കുറച്ചു ദിവസങ്ങള്‍ക്ക്  ശേഷം .......കാത്തിരിക്കുമല്ലോ?.....













Thursday, 28 March 2013

പോത്തിൻകാൽ !!!!



ബ്ലാക് മാന്‍ വിലസുന്ന കാലമാണല്ലോ ഇത് .പഴയ ഒരു സംഭവം  പറയാം .

25
വര്‍ഷം മുന്‍പുള്ള ഒരു നിലാവില്ലാത്ത  രാത്രി,നല്ല ഇരുട്ട് ....
എന്‍റെ ഗ്രാമത്തിലെ അന്നത്തെ ഓലക്കെട്ട് സിനിമ കൊട്ടകയായ വടക്കുംപുറം  ബോബി തിയറ്ററില്‍ നിന്നും സെക്കന്‍ഡ് ഷോ കഴിഞ്ഞു പതുക്കെ കഥകളും തമാശകളും ആയി നടന്നു വരികയായിരുന്നു ഞങ്ങള്‍ ..ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാനും രാമചന്ദ്രനും .കഴുകോലി പാലത്തിന് (രാജ ഭരണ കാലത്ത് കുറെ ആളുകള്‍ മരിച്ച സ്ഥലം എന്നു പറയപ്പെടുന്നു ) അടുത്തെത്തിയപ്പോള്‍ ......
കത്താത്ത വഴിവിളക്കിന്‍റെ പോസ്റ്റിനടുതൊരാള്‍,നല്ല ഉയരം."ആ തീപ്പെട്ടി ഒന്നു തരാമോ?" അയാളുടെ ചോദ്യം .രാമചന്ദ്രന്‍ തീപ്പെട്ടി കൊടുത്തു.ബീഡി കത്തിക്കുന്നതിനിടയില്‍ എന്തോ  അയാളുടെ കൈയില്‍ നിന്നും താഴെ വീണു ."ശോ.. വീടിന്‍റെ താക്കോല്‍  താഴെ പോയല്ലോ  ഒന്നു നോക്കണേ"..."സാരമില്ല ഇവിടെത്തന്നെയാണ് വീണത് ,നമുക്ക് നോക്കാം " രാമചന്ദ്രന്‍ ഒരു കൊള്ളികൂടി ഉരച്ചു,ആ തീപ്പെട്ടി കൊള്ളിയുടെ വെളിച്ചത്തില്‍ ഞങ്ങള്‍  താഴെ താക്കോല്‍ തിരഞ്ഞു. പെട്ടെന്നാണ് ഞങ്ങള്‍ കണ്ടത് ആ മനുഷ്യന്‍റെ കാലുകള്‍ !!!!! അത് മനുഷ്യന്‍റെ കാലുകള്‍ ആയിരുന്നില്ല  ....പകരം .......പോത്തിന്‍റെ കാലുകള്‍ !!!!

ജീവനും കയ്യില്‍ പിടിച്ച് ,തിരിഞ്ഞു നോക്കാതെ ഞങ്ങള്‍ ഓടുമ്പോള്‍ ,പുറകില്‍ നിന്നും അയാളുടെ പൊട്ടിച്ചിരി കേള്‍ക്കാമായിരുന്നു .......കുറച്ചു ദൂരം ഓടി കഴിഞ്ഞ് തളര്‍ന്നു ,കിതച്ച ഞങ്ങള്‍ ഒരു കലുങ്കില്‍ ഇരുന്നു.വിറയല്‍ അപ്പോഴും മാറിയിട്ടില്ല,കണ്ടത് വിശ്വസിക്കണോ വേണ്ടയോ എന്നു തീര്‍ച്ചയില്ല ,തോന്നിയതായിരിക്കും ,അല്ലെങ്കില്‍ ആരോ പറ്റിച്ചതാവും . അപ്പോ അകലെ നിന്നും ഒരു തീപ്പൊട്ട് കണ്ടു ..അതടുത്തു വന്നപ്പോ മനസ്സിലായി ആരോ ബീഡി വലിച്ചു വരികയാണ് .ആള്‍ അടുത്തു വന്നു.അല്പം ആശ്വാസത്തോടെ ഞങ്ങള്‍ അയാളെ വിളിച്ചു.."ചേട്ടാ ..അങ്ങോട്ട് പോകല്ലേ..അവിടെ ഒരാള്‍ ..പോത്തിന്റെ പോലെ കാലുള്ള ഒരു മനുഷ്യന്‍ ..ഞങ്ങളോടു തീപ്പെട്ടി ചോദിച്ചു "..അയാള്‍ക്ക് തമാശ ..അയാള്‍ ചിരിച്ചു ,"ആരോ നിങ്ങളെ പറ്റിച്ചു ..പോത്തിന്റെ കാല് പോലും എത്ര നാളായി ഞാന്‍   ഈ വഴി ,ഈ സമയത്ത് പോകുന്നു ,    എന്നിട്ട് ഞാന്‍ കണ്ടിട്ടില്ലല്ലോ ? " സത്യമാണ് ചേട്ടാ ..ഞങ്ങള്‍ കണ്ടതാ ,ഒന്നു വിശ്വസിക്ക് " എന്നിട്ടും അയാള്‍ക്ക് വിശ്വസം വരാത്ത പോലെ.."ശരി എന്താ നിങ്ങള്‍ കണ്ടത് ? "പോത്തിന്‍റെ കാല് ചേട്ടാ.. ..പോത്തിന്‍റെ കാല് " ഓഹോ ശരി അങ്ങിനെയോ ?, അയാള്‍ പാദം മറഞ്ഞു കിടന്ന മുണ്ട് മടക്കി കുത്തി.  എന്നിട്ട്  ഒരു  തീപ്പെട്ടി കൊള്ളി കൂടി ഉരച്ചു.  ..പിന്നെ മെല്ലെ ചോദിച്ചു .. "ഇത് പോലെ ആയിരുന്നോ നിങ്ങള്‍ കണ്ട കാലുകള്‍ ? "തീപ്പെട്ടി  കൊള്ളിയുടെ മങ്ങിയ വെളിച്ചത്തില്‍ ഞങ്ങള്‍ ഒരു നിമിഷം കണ്ടു ..വലിയ കുളമ്പുകള്‍ ഉള്ള  കറുത്തിരുണ്ട പോത്തിന്‍ കാലുകള്‍ ....ഒപ്പം ആ പൊട്ടിച്ചിരിയും .......പിന്നെ കണ്ണുകളില്‍ ഇരുട്ട് മാത്രം!!!!

വാല്‍കഷണം: സിനിമക്കു പോയിട്ടു തിരിച്ചു വരാതിരുന്ന ഞങ്ങളെ തിരഞ്ഞു വന്ന വീട്ടുകാരാണ് ബോധം കേട്ടു കിടന്നിരുന്ന ഞങ്ങളെ  വീട്ടില്‍ എത്തിച്ചത് 


Wednesday, 4 July 2012

ടെഡി ബിയര്‍







കഴിഞ്ഞ ദിവസം അജ്മാന്‍ ലുലുഷോപ്പിങ് സെന്‍ററില്‍ പോകാന്‍ ഇടയായി....ബില്ലു പേ ചെയ്യാന്‍ ചെന്നപ്പോള്‍ എനിക്കു മുന്നില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ ഫാമിലി. അച്ഛനും അമ്മയും ഒരു 5 വയസ്സു തോന്നിക്കുന്ന ആണ്‍കുട്ടിയും. ട്രോളിയില്‍ കുറെ വീട്ടു  സാധങ്ങള്‍ ഉണ്ട് .കുട്ടിയുടെ കയ്യില്‍ ഒരു ടെഡി ബിയര്‍ ,അവന്‍ അത് വച്ച് കളിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു ...ബില്‍ അടിച്ചു കഴിഞ്ഞു ..അച്ഛന്‍ വാലെറ്റ്ല്‍ നിന്നും പൈസ കൊടുക്കുവാന്‍ തുടങ്ങുബോള്‍ ടെഡിബിയറിന്റെ ബില്‍ അടിച്ചിട്ടില്ല ..അതിന്റെ വില 65 ദിര്‍ഹം ..അയാളുടെ കയ്യില്‍ പൈസ തികയുന്നില്ലായിരുന്നു എന്നു തോന്നി ...ഭാര്യയോട് അയാള്‍ എന്തോ പറഞ്ഞു .ആ സ്ത്രീ കുട്ടിയോട് ഹിന്ദിയില്‍ പറഞ്ഞു "മോനേ ഇത് നമുക്ക് പിന്നെ വാങ്ങാം ...അവിടെ വെക്കൂ ...അവന്‍ സമമതിക്കുന്നില്ലായിരുന്നു ..പാപ്പയുടെ കയ്യില്‍ പൈസ തികയില്ല മോനേ പിന്നെ വാങ്ങാം ...അമ്മ വീണ്ടും പറഞ്ഞു. അവന് വിശ്വസം വന്നില്ല "പപ്പ പൈസ ഇല്ലേ? ,അവന്‍ പപ്പയോട് ചോദിച്ചു.' ഇല്ല മോനേ'. 'എവിടെ നോക്കട്ടെ' അവന്‍ വാലെറ്റ് വാങ്ങി നോക്കി ..അവന്റെ കണ്ണുകളില്‍ നിരാശ ...മുഖത്തു  സങ്കടം ..കണ്ണുകള്‍ നിറഞ്ഞു വന്നു ..ഒന്നും മിണ്ടാതെ അവന്‍ ടെഡി ബിയര്‍ , ബില്‍ അടിക്കുന്ന കൌണ്ടറില്‍ വച്ചു ..പിന്നെ ഒരു വട്ടം കൂടി ആ ടെഡി ബിയറിനെ ഒന്നു നോക്കിയിട്ട് പതുക്കെ കൌണ്ടറിന്  പുറത്തേക്ക് ഇറങ്ങി നിന്നു , ദൂരേക്ക് എവിടെയോ  നോക്കികൊണ്ട്.....

ശരിക്കും അയാളോട് എനിക്ക് ദേഷ്യം തോന്നി ..ആ വാലെറ്റ്ല്‍ ക്രഡിറ്റ് കാര്‍ഡു കാണും വേണമെങ്കില്‍ അയാള്‍ക്ക് അത് വാങ്ങി കൊടുക്കാം 65 ദിര്‍ഹം ഇല്ലാതെ വരില്ല...മനപൂര്‍വം കള്ളം പറഞ്ഞതാ ...


പക്ഷേ പിന്നെ ഞാന്‍ ഒരു കാഴ്ച കണ്ടു ..ആ അച്ഛനും അമ്മയും കൂടി ട്രോളിയില്‍ നിന്നും  കുറെ സാധങ്ങള്‍ തിരഞ്ഞു മാറ്റുന്നു .....ആ സാധങ്ങള്‍ ഇപ്പോ വേണ്ട എന്നു പറങ്ങിട്ടവര്‍ ടെഡി ബിയറിന്‍റെ ബില്‍ അടിക്കാന്‍ പറയുന്നു.എന്തോ ഒരു സന്തോഷത്തോടെ ആ സെയില്‍സ്മാന്‍ ബില്‍ അടിക്കുന്നു .കാത്തു നില്‍ക്കുന്നതില്‍ ഒരു അസഹിഷ്ണതയും കാണിക്കാതെ ഞാനും എനിക്ക് പിന്നിലുള്ളവരും നിര്‍നിമേക്ഷരായി ക്യൂ നില്ക്കുന്നു .


അവസാനം കാത്തു നിര്‍ത്തിയതില്‍ സോറി പറയുമ്പോള്‍ അയാള്‍ പതുക്കെ എന്നോടു പറഞ്ഞു "ദോ മഹിനെസേ സാലറി നഹി മിലാ ബായി " ( രണ്ടു മാസമായി സാലറി കിട്ടിയിട്ടില്ല ) ,അത് പറയുമ്പോള്‍ ആ മനുഷ്യന്‍റെ കണ്ണില്‍ കണ്ണീരിന്‍റെ തിളക്കം ഞാന്‍ കണ്ടു .പിന്നെ അവര്‍ പുറത്തു കടക്കുന്നു ...എവിടെയോ നോക്കികൊണ്ട് തിരിഞ്ഞു നില്‍ക്കുന്ന അവന്റെ കയ്യില്‍ ആ ടെഡി ബിയര്‍ കൊടുക്കുന്നു പിന്നെയുള്ള അവന്റെ സന്തോഷം എനിക്ക് ശരിക്കും കാണാന്‍ പറ്റിയില്ല ,കാരണം നിറഞ്ഞു വന്ന കണ്ണുനീര്‍ എന്റെ കാഴ്ചയും  മറച്ചിരുന്നു.