Tuesday 6 September 2011

മറക്കാന്‍ ആകാത്ത കലാലയ ജീവിതം






കോളേജ്  പഠന കാലത്തെ മറക്കാന്‍ കഴിയാത്ത ഒരുപാട് സംഭവങ്ങള്‍ ഉണ്ടാകും .അതിലൊന്ന് ഇവിടെ വിവരിക്കട്ടെ.

ഞാന്‍ പഠിചിരുന്ന എര്‍ണാകുളം മാലിയങ്കര എസ്‌എന്‍‌എം കോളേജില്‍ ബി‌എസ്‌ഇ സുവോളജി ,ബോട്ടണിക്കാര്‍ക്കു ഒരു പ്രത്യക ഭാഗം ഉണ്ടായിരുന്നു.അല്‍പം കാടു പിടിച്ച് കിടന്നിരുന്ന ഈ ഭാഗം അട്ടപ്പാടി എന്നാണ് അറിയപ്പെട്ടിരുന്നത്.

അട്ടപ്പാടിയുടെ മുന്‍വശത്തു കോളേജ്  മതിലിനോടു ചേര്‍ന്ന് ഒരു തെങ്ങ് വീണു കിടന്നിരുന്നു.വീണു കിടന്ന തെങ്ങിന്റെ തല ഭാഗം ഉയര്‍ന്നു നിന്നിരുന്നു .അതില്‍ കയറി ഇരുന്നാല്‍ മതിലിനും അപ്പുറത്തുള്ള ബസ് സ്റ്റോപ്പ് അവിടെ ബസ് കാത്തു നില്‍ക്കുന്ന പെണ്‍കുട്ടികളെ ഒക്കെ കാണാം ,മാത്രമല്ല ഈ തെങ്ങിന്‍റെ തല ഭാഗം മേലോട്ടും താഴേക്കും അട്ടിയാല്‍ പ്രകൃതി നിര്‍മിതമായ ഒരു സീസ ആയി അത് പരിണമിക്കും.ആട്ടുന്നവന്റെ ശക്തി അനുസരിച്ചു ഉയരത്തില്‍     ആടാം. അതോടെ ആ തെങ്ങിന്‍റെ തടിയില്‍ ഒരു വടി കെട്ടി വച്ച് അതില്‍ പിടിച്ച് ആടുക ഒരു പതിവായിരുന്നു.ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു തല ഉയര്‍ന്നു വരുന്നതും താഴ്ന്നു പോകുന്നതും മാത്രം കാണാം. മിക്കവാറും കോളേജ് വിടുന്ന സമയത്ത് ആണ് ഈ കലാപരിപാടി നടക്കുക.
ഒരു ദിവസം ഈപ്രകാരം കലാ പരിപാടി തുടങ്ങി. രണ്ടു പേര്‍ തെങ്ങിലും രണ്ടു പേര്‍ ആട്ടാനും,തെങ്ങിലിരുന്നവരുടെ പേരുകള്‍ ഈവിടെ വെളിപ്പെടുത്തുന്നില്ല. ഏതായാലും ആട്ടംതുടങ്ങി. അതിനിടയിലാണ് അട്ടപ്പാടിയുടെ ശക്ത്നായ സജീവിന്‍റെ( ഈപ്പോള്‍ ഡോ സജീവ് ) രംഗപ്രവേശം. ആട്ടത്തിനു ശക്തി പോര എന്നു തോന്നിയ സജീവ് തെങ്ങ് ശക്തി ആയി ആട്ടുവാന്‍ തുടങ്ങി . പക്ഷേ ആ ആട്ടത്തിനു ഒരു വ്യത്യാസം ഉണ്ടായിരുന്നു .മുകളിലെക്കല്ല വശങ്ങളിലേക്കാണു ആട്ടം നടന്നത്.ഉരുണ്ട തെങ്ങിന്‍റെ മുകളില്‍ ഇരിക്കുന്നവര്‍ വശങ്ങളിലേക്കുള്ള ആട്ടത്തില്‍ പിടി വിട്ടു പോയി.കെട്ടി വെച്ച വടി തിരിഞ്ഞു പോയതോടെ രണ്ടു പേരും തെറിച്ചു വീണു.

പക്ഷേ ക്ലൈമാക്സ് വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.കൃത്യം ഇവര്‍ വീഴുന്ന സമയത്ത് ലയനം” എന്ന ബസ് സ്റ്റോപ്പില്‍ എത്തിയിരുന്നു. ബസില്‍ ഇരിക്കുന്നവര്‍ക്ക് മതിലിനു മുകളിലൂടെ ഈ രംഗങള്‍ നന്നായി കാണാന്‍ കഴിയുമായിരുന്നു. രണ്ടു പേരില്‍ ഒരാള്‍ മുണ്ട് ആണ് ധരിച്ചിരുന്നത്,താഴെ വീണ ഈ കഷി ചാടി പിടഞ്ഞു എഴുന്നേറ്റു നോക്കുമ്പോള്‍ അതാ വടി കെട്ടി വെക്കാന്‍ ഉപയോഗിച്ച കമ്പിയില്‍ ഉടക്കി ഒരു മുണ്ട് മേലോട്ടും താഴൊട്ടും ആടുന്നു.അത് താന്‍ ഉടുത്തിരുന്ന മുണ്ട് ആണ് എന്നു മനസിലാക്കാന്‍ ഒരല്പം സമയം പാവത്തിന്നു വേണ്ടി വന്നു.
ഖാദി മുണ്ടുകാരെ കണ്ണെടുത്താല്‍ കാണാന്‍ പാടില്ലാത്ത ബസ് ഡ്രൈവര്‍ (അതു മറ്റൊരു കഥ) ,ഈ കാഴ്ച എല്ലാവര്‍ക്കും കാണാനായി ബസ് അല്‍പം കൂടി നിര്‍ത്തി ഇട്ടു എന്നത് ഒരു സത്യം.ഏതായാലും ചാടി എഴുന്നേറ്റ മറ്റേ കൂടുകാരന്‍ സന്ദര്‍ഭോചിതം ആയി പ്രവര്‍ത്തിച്ചു. 

ആടുന്ന മുണ്ടിന്‍റെ ഒരു തല പിടിച്ച് അദ്ദേഹം വലിച്ചു ,ഒരു കഷണം കീറി പോയെങ്കിലും മാന്നാര്‍ മത്തായിയെ പോലെ  അടിവസ്ത്രം മാത്രം ധരിച്ചു നില്‍ക്കുന്ന കൂട്ടുകാരനെ ,കൌരവ സഭയില്‍ പാഞ്ചാലിക്കു വസ്ത്ര ദാനം നടത്തി രക്ഷിച്ച ശ്രീ കൃഷ്ണ ഭഗവാനെ പോലെ  ഇദേഹം രക്ഷിച്ചു.

വാല്‍ കഷണം: 

മറ്റെ കൂട്ടുകാരന്‍ രണ്ടു ആഴ്ച്ച കഴിഞാണു വീണ്ടും കോളേജില്‍ എത്തിയത്. കയ്യില്‍ ഒരു പൊതിയും ഉണ്ടായിരുന്നു.ആരും ഒന്നും ചോദിച്ചില്ല.കോളേജ് വിട്ടു കഴിഞ്ഞു ഇദ്ദേഹം പൊതി അഴിച്ചു.അതിലൊരു കൊടുവാള്‍ (വാക്കത്തി ) ആയിരുന്നു.അതു അറിഞ്ഞ സജീവ് കോളേജ്മതിലു ചാടി വടക്കോട്ടു ഓടി പോയി അത്രെ.

പക്ഷേ പ്രതീഷിച്ചതല്ല നടന്നത് , നേരെ തെങ്ങിന് അടുത്തു പോയ സുഹൃത്ത് അതിന്‍റെ തല ഭാഗം വാശിയോടെ വെട്ടി താഴെ ഇട്ടു ,എന്നിട്ടു ഞങളെ നോക്കി ചിരിച്ചു.പിന്നെ അതൊരു കൂട്ട ചിരി ആയി മാറി.

No comments:

Post a Comment